ഇസ്രായേൽ–ഗാസ സംഘർഷത്തിന്റെ മനുഷ്യാവകാശ ലംഘനത്തിന്റെ നേർ സാക്ഷ്യമായ ഒരു വ്യക്തിയുടെ ചിത്രങ്ങളാണ് ആഗോള മാധ്യമങ്ങളിൽ വെെറലാകുന്നത്. പാലസ്തീൻ മാധ്യമപ്രവർത്തകൻ മുജാഹിദ് ബാനി മുഫ്ലെഹിന്റെ തടങ്കലിന് മുമ്പും ശേഷവുമുള്ള രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുമ്പോൾ, അവ മനുഷ്യാവകാശ ചർച്ചകളെ വീണ്ടും ശക്തമാക്കുകയാണ്.
ആദ്യ ചിത്രത്തിൽ ആരോഗ്യവാനായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ചിരിയോടെയും കാണപ്പെടുന്ന മുഫ്ലെഹ്, രണ്ടാം ചിത്രത്തിൽ അത്യന്തം ക്ഷീണിതനായി, നിറംകെട്ട നിലയിൽ, ശരീരഭാരം കുത്തനെ കുറഞ്ഞ് തിരിച്ചറിയാൻ പ്രയാസമുള്ള അവസ്ഥയിലാണ്. നിരവധി മസ്തിഷ്‌ക ശസ്ത്രക്രിയകൾക്ക് ശേഷം അദ്ദേഹത്തിന്റെ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പലസ്തീൻ പ്രിസണർ സൊസൈറ്റി (പിപിഎസ്) (PPS) ഈ സംഭവം “ദാരുണമായ തടങ്കൽ സാഹചര്യങ്ങളുടെ തെളിവ്” എന്നാണ് വിശേഷിപ്പിക്കുന്നത്. അനഡോലു ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 2025 ജൂണിൽ കുറ്റം ചുമത്താതെയാണ് ഇസ്രായേലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ നിയമപ്രകാരം മുഫ്ലെഹിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ആറുമാസത്തെ തടങ്കലിന് ശേഷം 2026 ജനുവരിയിൽ അദ്ദേഹത്തെ വിട്ടയച്ചു.
വിട്ടയച്ചതിന് പിന്നാലെ വെറും രണ്ട് ദിവസത്തിനകം ഗുരുതരമായ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്നുള്ള ചികിത്സയിൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയതായും, ഇപ്പോഴും ദീർഘകാല ചികിത്സ ആവശ്യമാണ് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. PPS ആരോപിക്കുന്നതു പ്രകാരം ഇത് ഒറ്റപ്പെട്ട സംഭവം മാത്രമല്ല, ആയിരക്കണക്കിന് പാലസ്തീൻ തടവുകാർ പീഡനം, ആഹാരക്കുറവ്, ചികിത്സ നിഷേധം, മാനസിക- ശാരീരിക പീഡനം എന്നിവ നേരിടുന്നുണ്ട്. പലരും മോചിതരാകുമ്പോൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെയാണ് പുറത്തുവരുന്നതെന്നും, കുടുംബങ്ങൾ ഭയന്നതിനാൽ പല കേസുകളും പുറത്തുവരാത്തതായും അവർ പറയുന്നു.
2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം 245 പാലസ്തീൻ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായി PPS ആരോപിക്കുന്നു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള വ്യാപക നടപടികളുടെ ഭാഗമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമ കരയിലെ നാബ്ലസിന് സമീപമുള്ള ബെയ്ത സ്വദേശിയായ മുഫ്ലെഹ് തന്റെ തടങ്കലിനെക്കുറിച്ച് പൊതുവിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. അതേസമയം, ഇസ്രയേൽ പീഡനാരോപണങ്ങൾ നിഷേധിച്ചുകൊണ്ട്, തങ്ങൾ തടവുകാർക്ക് നിയമപ്രകാരമുള്ള പരിചരണം നൽകുന്നുണ്ടെന്നും പരാതികൾ അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

















































