കാരക്കാസ്: വെനസ്വേലയെ നടുക്കിയ ശക്തമായ ഇരട്ട ഭൂകമ്പം മനുഷ്യ ജീവിതത്തെ തകർത്തുതെറിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരിൽ അർജന്റീനൻ പ്രതിരോധ താരം ലൂക്കാസ് ട്രേജോയുടെ ഭാര്യയും രണ്ട് മക്കളും മരിച്ചുവെന്ന വാർത്ത കായികലോകത്തെയും പൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. പ്രമുഖ വെനസ്വേലയൻ ക്ലബായ ഡിപോർട്ടീവോ ലാ ഗ്വൈറ ആണ് ഈ ദാരുണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ട്രേജോയുടെ ഭാര്യ യാനിന മറനെല്ലയും മക്കളായ ആരോൺ, ഐൻഹോ ട്രേജോ എന്നിവരാണ് യാരകുയ് മേഖലയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ഇവർ താമസിച്ചിരുന്ന അപ്പാർട്മെന്റ് കെട്ടിടം പൂർണ്ണമായും തകർന്നുവീണതോടെ കുടുംബത്തെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ മരണവാർത്ത സ്ഥിരീകരിച്ചത്.
സംഭവസമയത്ത് ട്രേജോ തലസ്ഥാനമായ കാർക്കാസിൽ ക്ലബിനൊപ്പം മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുടുംബം പ്ലായ ഗ്രാൻഡെ എന്ന തീരപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. ഈ പ്രദേശം ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലകളിലൊന്നാണ്.
കുടുംബത്തെ കണ്ടെത്താനായി ട്രേജോ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ആർത്തവിളി ലോകമെമ്പാടുമുള്ള ആളുകളെ വേദനിപ്പിച്ചിരുന്നു. “ഞങ്ങളുടെ കെട്ടിടം തകർന്നു. എന്റെ കുടുംബത്തെക്കുറിച്ച് ഒന്നും അറിയില്ല. ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ ദയവായി അറിയിക്കുക. അവർ അവിടെ ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. ദയവായി പ്രാർത്ഥിക്കൂ,” എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എന്നാൽ പിന്നീട് എത്തിയ വാർത്ത അദ്ദേഹത്തിന്റെ പ്രതീക്ഷകളെയെല്ലാം തകർത്തു.
ക്ലബായ ഡിപോർട്ടീവോ ലാ ഗ്വൈറ അനുശോചന സന്ദേശത്തിൽ, “ലൂക്കാസ് ട്രേജോയുടെ ഭാര്യ യാനിന മറനെല്ലയുടെയും മക്കളായ ആരോൺ, ഐൻഹോ ട്രേഹോയുടെയും വിയോഗത്തിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാക്കൾക്ക് ശാന്തി നേരുന്നു. ട്രേജോക്കും കുടുംബാംഗങ്ങൾക്കും ഈ വേദന താങ്ങാൻ ശക്തി ലഭിക്കട്ടെ”- അവർ കുറിച്ചു.
അതേസമയം ഭൂകമ്പത്തിന്റെ ആഘാതം രാജ്യവ്യാപകമായി അനുഭവപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്ക് പ്രകാരം ഏകദേശം 6.76 മില്യൺ ആളുകൾക്ക് ഈ ദുരന്തം ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ആയിരത്തോട് അടുക്കുന്നുവെന്നും, പതിനായിരക്കണക്കിന് ആളുകൾ ഇപ്പോഴും കാണാതായിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രക്ഷാപ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും, അനേകം പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നതിനാൽ ആളുകളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണ്. താൽക്കാലിക രക്ഷാകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങൾ അഭയം തേടിയിരിക്കുകയാണ്. വൈദ്യസഹായവും ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.

















































