കൊച്ചി: ബിജെപി യുവനേതാവും റിയാലിറ്റി ഷോ താരവുമായ റോബിൻ രാധാകൃഷ്ണനെതിരേ ഗുരുതര ആരോപണവുമായി ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മി. റോബിൻ ബിജെപിയിൽ എത്തിയത് സാമ്പത്തിക ലക്ഷ്യം വെച്ചാണെന്നും ബിജെപിക്കാർ വർഗീയവാദികളാണെന്നും പറയുന്ന റോബിന്റെ ഓഡിയോ സന്ദേശമെന്ന് അവകാശപ്പെട്ടുള്ള ശബ്ദരേഖയാണ് വേദ് ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
എന്നാൽ ഓഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് റോബിൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ വീഡിയോകൾ പുറത്തുവിടാമെന്ന് വേദ് ലക്ഷ്മിയും മറുപടി നൽകി. വാർത്താസമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും വേദ് ലക്ഷ്മി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
‘എന്തുകൊണ്ട് ബിജെപി എന്ന് എന്നോട് ചോദിച്ചു. ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും എബിസിഡി എനിക്ക് അറിയില്ല. അതുകൊണ്ട് ഞാൻ ബുദ്ധിപൂർവം പറഞ്ഞു, എനിക്ക് മോദിയെ ഇഷ്ടമാണ് സാർ എന്ന്. ബിജെപി വർഗീയവാദികളാണ്. സത്യം പറയാല്ലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർഥിയായെന്ന് വെച്ച് ആരെങ്കിലും എന്നോട് അതേക്കുറിച്ച് ചോദിച്ചാൽ ഒരു രാഷ്ട്രീയക്കാരനായിട്ടായിരിക്കും ഞാൻ സംസാരിക്കുക. അവിടെയാണ് എന്റെ ഹൈലൈറ്റ്. എനിക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരിക്കും ഞാൻ. അതേസമയം ഒരു പക്കാ ബിസിനസ്മാൻ കൂടി ആയിരിക്കും’ എന്നിങ്ങനെയാണ് റോബിന്റേതെന്ന് വേദ് ലക്ഷ്മി പുറത്തുവിട്ട ഓഡിയോയിൽ പറയുന്നത്.
‘കഴിഞ്ഞ ദിവസം വരെ എംഎൽഎ ആയി കൈ പൊക്കുന്നതേ ഞാൻ ചെയ്തിട്ടുള്ളു. ഇപ്പോൾ മന്ത്രിയായിട്ട് പച്ച ബിഎംഡബ്ല്യൂവിൽ പോകുന്നതാണ് ചെയ്യുന്നത്. എനിക്ക് കിട്ടുന്ന സാലറിയിൽനിന്നും ഡീസൽ അടിച്ചിട്ടായിരിക്കും ഞാൻ എന്റെ കാറിൽ പോകുക. ആരുണ്ട് അതുപോലെ ഒരു രാഷ്ട്രീയക്കാരൻ. ജനങ്ങൾക്കും നാടിനും വേണ്ടി ചെയ്യും. ഒപ്പം എനിക്ക് വേണ്ടിയും ഞാൻ ചെയ്യും. അപ്പോൾ ആർക്കും ഒരു പരാതിയുമുണ്ടാവില്ല. ഞാൻ ആ സമയം പക്കാ ബിസിനസ്മാൻ ആകും’ എന്നും ഓഡിയോയിൽ പറയുന്നതായി വേദ് ലക്ഷ്മി അവകാശപ്പെടുന്നു.
എന്നാൽ വീഡിയോയ്ക്ക് താഴെ ‘അയ്യേ, എഐ’ എന്നായിരുന്നു റോബിന്റെ പ്രതികരണം. ഇതിന് പിന്നാലെ കൂടുതൽ വീഡിയോ തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് വേദ് ലക്ഷ്മി മറുപടി നൽകി.
അതേസമയം, സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് വേദ് ലക്ഷ്മിക്കെതിരേ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ റോബിൻ പരാതി നൽകിയതായാണ് വിവരം. ഞായറാഴ്ച രാവിലെ റോബിൻ നേരിട്ടെത്തി പരാതി നൽകിയെന്നാണ് റിപ്പോർട്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ജോലി ഉള്ളതിനാൽ പിന്നീട് എത്തി കാര്യങ്ങൾ വിശദീകരിക്കാമെന്ന് പോലീസിനോട് അറിയിച്ചതായും വേദ് ലക്ഷ്മി പറഞ്ഞു.
‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ. നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്. ഇത് വെല്ലുവിളിയാണെന്ന് തന്നെ വെച്ചോ. നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’ എന്നായിരുന്നു വേദ് ലക്ഷ്മിയുടെ വീഡിയോ സന്ദേശത്തിലെ പ്രതികരണം.
തനിക്കെതിരേ റോബിൻ സ്വീകരിക്കുന്ന നടപടികളെയും അവർ വീഡിയോയിൽ പരാമർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങൾക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് റോബിന്റെ പ്രതികരണം.




