ധാക്ക: വെളുത്ത കളർ, തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി വച്ചിരിക്കുന്നു… ഡൊണാൾഡ് ട്രംപ്’ എന്ന വിളിപ്പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പോത്തിനെ പെരുന്നാളിന് ബലി നൽകിയില്ലെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് എന്ന പേരിൽ ലോകശ്രദ്ധയാർജ്ജിച്ച പോത്തിനെ ബംഗ്ലാദേശ് ദേശീയ മൃഗശാല അധികൃതർ വാങ്ങിയതോടെയാണ് പെരുന്നാളിന് ബലി നൽകാനുള്ള തീരുമാനം മാറിയത്. മുൻ ഉടമസ്ഥൻ ബലി നൽകാനായി വിറ്റ പോത്തിനെ ഇനി മൃഗശാലയിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ പറയുന്നു.
മാത്രമല്ല വെള്ളപ്പോത്തിനെ സുരക്ഷിതമായി കാണാനുള്ള അവസരം ഒരുക്കി മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഈ പോത്തിനെ ഉയർത്തിക്കാട്ടാനാണ് മൃഗശാല അധികൃതരുടെ നീക്കം. പൊതുജനതാത്പര്യം കണക്കിലെടുത്താണ് പോത്തിനെ ബലി നൽകാനുള്ള തീരുമാനം മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.
ത്വക്കിന് നിറം നൽകുന്ന മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന ആൽബനിസം എന്ന അവസ്ഥയുള്ളതിനാലാണ് പോത്തിന് വെള്ളനിറം. 700 കിലോഗ്രാമാണ് ഭാരം. പോത്തിന്റെ തലയിലെ രോമം ട്രംപിന്റെ ഹെയർസ്റ്റൈൽ പോലെ ചീകിവച്ചതു കൊണ്ട് അതിനെ ‘ട്രംപ്’ എന്ന് വിളിച്ചത് തന്റെ സഹോദരനാണെന്ന് ആദ്യ ഉടമയുടെ മുമ്പ് പറഞ്ഞിരുന്നു. ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ നിരവധി ആരാധകരും പോത്തിനുണ്ട്
















































