ചെന്നൈ: പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്നാട് സർക്കാർ നടപടി. ചാനലിനെ സർക്കാർ കേബിൾ നെറ്റ് വർക്കിൽ നിന്നൊഴിവാക്കി. നോട്ടിസ് നൽകാതെയാണ് ചാനൽ നീക്കിയത്. സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ റിപ്പോർട്ട് നൽകിയിരുന്നു.
ഡൽഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനൽ വിമർശിച്ചതാണ് പ്രകോപനം. ഡൽഹിയിൽ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാൽ, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്. സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചപ്പോഴും ചാനലിനെതിരെ നടപടി ഉണ്ടായിരുന്നു. സർക്കാർ നടപടിക്ക് പിന്നാലെ, രൂക്ഷവിമർശനവുമായി ചെന്നൈ പ്രസ് ക്ലബ്ബ് രംഗത്തെത്തി. ചാനലിനെതിരെയുള്ള നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ചാനൽ പുന:സ്ഥാപിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നൽകി.
















































