പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മറ്റൊരു യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ട യുവാവിന്റെ കാമുകിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൊലപാതകം ചെയ്തതെന്ന് പോലീസ് പറയുന്നു. പ്രതിയായ കണ്ടന്റ് ക്രിയേറ്റർ ശിവം റായ് (21) പോലീസ് പിടിയിലായി. ശിവമിന്റെ ബന്ധുവായ സുമിത് കുമാർ (20) എന്ന സാഹിലാണ് കൊല്ലപ്പെട്ടത്. ജൂലൈ 23 മുതൽ ഇയാളെ കാണാതായിരുന്നു. എന്നാൽ ഇയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതി സുമിത്തിന്റെ വീട്ടുകാരോട് ഫോണിൽ മെസേജുകൾ അയച്ചിരുന്നതായും പണം ചോദിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പോലീസ് പറയുന്നത് പ്രകാരം; കസിൻ എന്ന നിലയിൽ സുമിത്തിന്റെ കാമുകിയുമായി ശിവമിന് അടുപ്പമുണ്ടായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ താൻ ഇടയ്ക്കിടെ റീചാർജ് ചെയ്ത് നൽകാറുണ്ടായിരുന്നു എന്നും ഇതുവഴിയാണ് തമ്മിൽ കൂടുതൽ സൗഹൃദത്തിലായതെന്നും ശിവം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നാലെയാണ്, സുമിത്തിനെ എങ്ങനെയെയും ഒഴിവാക്കി അവന്റെ കാമുകിയെ സ്വന്തമാക്കണം എന്ന ചിന്ത ശിവമിന് ഉണ്ടായത്. അങ്ങനെയാണ് സുമിത്തിനെ ഇല്ലാതാക്കാൻ താൻ പദ്ധതിയിട്ടതെന്ന് ശിവം പോലീസിനോട് പറഞ്ഞു. സുമിത്തിനെ ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം തെളിവുകൾ ഒന്നും അവശേഷിക്കാതിരിക്കാനായി സുമിത്തിന്റെ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. കൊലപാതകത്തിന് ശേഷം മരിച്ചയാളുടെ ഫോൺ ഉപയോഗിച്ച് കുടുംബത്തിന് സന്ദേശങ്ങൾ അയയ്ക്കുകയും പണം ആവശ്യപ്പെട്ട് വീട്ടുകാരെ കബളിപ്പിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് കുടുംബം ശിവമിന് 7,000 രൂപ കൈമാറുകയും ചെയ്തു.
എന്നാൽ സുമിത്തിനെക്കുറിച്ച് പിന്നീടും വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ ക്രൂരമായ കുറ്റകൃത്യം പുറത്തുവന്നത്. യുവാവിന്റെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവമിലേക്കാണ് പോലീസിന്റെ സംശയം നീണ്ടത്. പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ശിവം കുറ്റം സമ്മതിക്കുകയായിരുന്നു. സുമിത്തിന്റെ കാമുകിയെ സ്വന്തമാക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കേസിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ് എന്ന് അന്വേഷണ സംഘം അറിയിച്ചു.


















































