കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു. അതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇതിനിടെ ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു. അതേസമയം പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരൻ പിന്നിൽ വാഹനമുണ്ടോയെന്ന് നോക്കാതെ പമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും ഇദ്ദേഹത്തെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചു വലത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. പമ്പിന് പുറത്ത് നിന്ന സ്കൂട്ടർ യാത്രക്കാരൻ്റെ തൊട്ടടുത്തേക്ക് ബസ് മറിയുന്നതും ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.






