കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ വൻ നാശം വിതച്ച മിന്നൽപ്രളയത്തിൽ മരണം 165 ആയി. 1,300ലേറെ പേരെ കാണാനില്ല. ഭോട്ടെ കോശി നദിയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയതോടെ രക്ഷാപ്രവർത്തകർ കാണാതായവർക്കായി സമയത്തോട് മത്സരിച്ച് തിരച്ചിൽ തുടരുകയാണ്.
നേപ്പാളിലെ റാസുവ, നുവാകോട്ട്, ധാദിങ് എന്നീ മൂന്ന് ജില്ലകളിലൂടെയാണ് പ്രളയം വലിയ നാശം വിതച്ചത്. നേപ്പാൾ അതിർത്തിയിലെ റാസുവഗാഢിക്ക് സമീപമുള്ള ടിമുറെയിലാണ് ആദ്യം പ്രളയം ആഞ്ഞടിച്ചത്. ഭോട്ടെ കോശി നദിയുടെ പോഷകനദിയായ ല്ഹെൻഡെയുടെ ഒഴുക്ക് ഹിമാനി തകർന്നതിനെ തുടർന്ന് തടസപ്പെട്ടതാണ് പെട്ടെന്നുള്ള ജലനിരപ്പ് ഉയരാൻ കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
പ്രദേശത്ത് അന്ന് കാര്യമായ മഴ പോലും ഉണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ജനങ്ങൾ പതിവ് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ കൂറ്റൻ ജലപ്രവാഹം കുതിച്ചെത്തിയത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ വെള്ളം താഴേക്കുള്ള പ്രദേശങ്ങളിലേക്ക് ഇരച്ചുകയറി വീടുകളും റോഡുകളും പാലങ്ങളും വ്യാപാരകേന്ദ്രങ്ങളും തകർത്തു.
നുവാകോട്ടിലെ ത്രിശൂലി മാർക്കറ്റിൽ പ്രളയജലം പല വീടുകളുടെയും താഴത്തെ നില പൂർണമായും മൂടുന്ന തരത്തിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെള്ളം പിൻവാങ്ങിയെങ്കിലും പല പ്രദേശങ്ങളിലും മീറ്ററുകളോളം കനത്തിൽ ചെളി അടിഞ്ഞുകൂടിയതിനാൽ രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തിരച്ചിലും ദുഷ്കരമായി.
പ്രളയത്തിൽ തന്റെ 18 വയസുള്ള മകനെയും ഭാര്യയെയും കാണാതായതായി നുവാകോട്ടിലെ ഒരു വ്യാപാരി പറഞ്ഞു. ഭരണകൂട ഉദ്യോഗസ്ഥർ ടിബറ്റ് ഭാഗത്തെ ഭോട്ടെ കോശി നദിയിലെ അണക്കെട്ട് തകർന്നതായി അറിയിച്ച് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നെങ്കിലും, പലർക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്താൻ സമയം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
റാസുവയിലെ ചീഫ് കസ്റ്റംസ് ഓഫീസർ രാജേന്ദ്ര ധുംഗാനയുടെ വാക്കുകൾ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. ഭൂമി കുലുങ്ങുന്നതുപോലെ അനുഭവപ്പെട്ടതിനെ തുടർന്ന് പുറത്തേക്ക് ഓടിയെത്തിയപ്പോൾ പുകപോലെ തോന്നിക്കുന്ന വലിയ ജലപ്രവാഹം ടിമുറെ ബസാറിലേക്ക് കുതിച്ചെത്തുന്നത് കണ്ടതായി അദ്ദേഹം പറഞ്ഞു. ഏകദേശം 100 മീറ്റർ ഉയരത്തിലുള്ള തിരമാലപോലെ വെള്ളം മാർക്കറ്റിലൂടെ പാഞ്ഞുകയറിയെന്നും നിമിഷങ്ങൾക്കകം പ്രദേശം അപ്രത്യക്ഷമായെന്നും അദ്ദേഹം വിവരിച്ചു. ടിമുറെയിലെ കസ്റ്റംസ് ചെക്ക്പോസ്റ്റിൽ കാത്തുകിടന്നിരുന്ന 300ലേറെ വാഹനങ്ങളും ട്രക്കുകളും പ്രളയത്തിൽ ഒലിച്ചുപോയതായാണ് വിവരം.
നേപ്പാളിൽ മാത്രം 823 പേരെക്കുറിച്ച് വിവരമില്ലെന്നാണ് അധികൃതർ അറിയിച്ചത്. കാണാതായവരിൽ ഏകദേശം 300 പേർ ഇന്ത്യക്കാരാണെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു. കൈലാസ്–മാനസസരോവർ തീർഥാടകരാണ് ഇവരിൽ ഭൂരിഭാഗവുമെന്നാണ് വിവരം.
അതേസമയം, ടിബറ്റിലെ ഗ്യിറോങ് കൗണ്ടിയിൽ കാണാതായവരുടെ എണ്ണം 558 ആയി ഉയർന്നതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നേപ്പാളിലും ടിബറ്റിലുമായി കാണാതായവരുടെ എണ്ണം 1,300 കടന്നേക്കാം. എന്നാൽ ഇരുരാജ്യങ്ങളിലെയും കണക്കുകളിൽ ഒരേ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ടിബറ്റിൽ കാണാതായവരിൽ 260 പേർ വിദേശ പൗരന്മാരാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ മരണസംഖ്യ മൂന്ന് തന്നെയാണെന്നും റിപ്പോർട്ടുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതോടെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായവുമായി രംഗത്തെത്തി. അടിയന്തര സഹായമായി അമേരിക്ക അഞ്ച് ലക്ഷം ഡോളർ വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര റെഡ് ക്രോസ്–റെഡ് ക്രസന്റ് ഫെഡറേഷൻ 14 ലക്ഷം ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയൻ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കോപ്പർനിക്കസ് ഉപഗ്രഹ നിരീക്ഷണ സംവിധാനം സജീവമാക്കി. കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കൽ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
ഇന്ത്യയും സഹായവുമായി രംഗത്തെത്തി. പ്രളയബാധിതർക്കായി ആദ്യഘട്ടത്തിൽ 10 ടൺ മാനുഷിക സഹായമാണ് ഇന്ത്യ അയച്ചത്. അതേസമയം, കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്.






