ന്യൂഡൽഹി/ തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അന്ത്യം. കേരളത്തിന്റെ മുഖ്യമന്ത്രിയായി ജനങ്ങളുടെ നേതാവ് വിഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ഇന്ന് 12 മണിക്ക് എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. അതോടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അഞ്ചാം മുഖ്യമന്ത്രിയായും തെരഞ്ഞടുക്കപ്പെട്ടു. ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ, തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു, വിഡി സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു, അദ്ദേഹത്തിന് പൂർണ പിൻതുണയും നൽകുന്നുവെന്നും കെസി ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു.
പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ നിന്നെത്തുമറിഞ്ഞതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരും എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ഇവർ ഡൽഹിയിൽ തുടരുകയാണെന്നാണ് അറിയുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്. അതേസമയം രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചതായും വിവരം.



















































