തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുത്ത ഹൈക്കമാന്റിനെ തന്റെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും തന്നെ അവഗണിച്ചുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം പ്രഖ്യാപനം വന്ന പിന്നാലെ ചെന്നിത്തല തിരുവനന്തപുരം വിട്ടതായും റിപ്പോർട്ട്. തലസ്ഥാനത്തിനിന്ന് ഹരിപ്പാടേക്കാണ് അദ്ദേഹം പോയതെന്നാണ് അറിയുന്നത്. മാധ്യമപ്രവർത്തകരേയും കോൺഗ്രസ് പ്രവർത്തകരേയും കാണാതെ വീടിന്റെ പിൻവാതിൽ വഴിയാണ് ചെന്നിത്തല പുറത്തേക്ക് കടന്നത്.
നേരത്തെ നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയതായും റിപ്പോർട്ട്. കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.
അതേസമയം ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
















































