തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി എസ് സി ബുള്ളറ്റിൻ. ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയ രാജേഷ് തില്ലങ്കേരിക്കു നൽകിയ ചിത്രത്തിലാണ് ആകാശിന്റെ പേരുവന്നത്. കഴിഞ്ഞ മേയ് 15-ന് പി എസ് സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം കുറിപ്പിലാണ് ഈ ഗുരുതര പിഴവ് സംഭവിച്ചത്.
അതിൽ 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുകയായിരുന്നു. ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.
അതേസമയം ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പി എസ് സി തിരുത്ത് നൽകിയില്ലയെന്നതും വിരോധാഭാസം. പിഎസ് സി പരീക്ഷാ പരിശീലനങ്ങൾക്ക് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ഈ തെറ്റ് സംഭവിച്ചിരിക്കുന്നത്.














































