ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ തന്നെ ബിജെപിയിൽ ചേരാൻ സമ്മർദം ചെലുത്തിയെന്നും, വഴങ്ങിയില്ലെങ്കിൽ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ ആരോപിച്ചു. ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ സമാധാനപരമായ പ്രതിഷേധം പൊലീസ് ശക്തിപ്രയോഗത്തിലൂടെ അടിച്ചമർത്തിയെന്നും, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ദിപ്‌കെ പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനവും നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ കടുത്ത സമ്മർദമാണ് നേരിട്ടതെന്ന് പറഞ്ഞ ദിപ്‌കെ, “ബിജെപിയിൽ ചേർന്നില്ലെങ്കിൽ അത് കുടുംബത്തിന് ദോഷകരമായി ബാധിക്കുമെന്ന് എന്നോട് പറഞ്ഞു” എന്നും വെളിപ്പെടുത്തി. തന്നെപ്പോലൊരു വിദ്യാർഥിയെ രാജ്യത്തെ ഉന്നത പദവിയിലുള്ളവർ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗഗുരു ബാബാ രാംദേവിനെയും ദിപ്‌കെ വിമർശിച്ചു. രാഷ്ട്രീയം പറയുന്നതിന് പകരം പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. “പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത്; ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കാൻ ഇന്നത്തെ യുവതലമുറയ്ക്ക് അറിയാം” എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്നും ദിപ്‌കെ ആരോപിച്ചു. പൊലീസിനെ നിയന്ത്രിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണെന്നും, പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായും ചിലർക്ക് കാഴ്ച നഷ്ടമായതായും അദ്ദേഹം അവകാശപ്പെട്ടു. വിദ്യാർഥികൾക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സിജെപി പ്രതിഷേധത്തിന് വിദേശ ഫണ്ടിങ് ലഭിച്ചെന്ന ആരോപണവും ദിപ്‌കെ തള്ളി. അത്തരമൊരു ഫണ്ടിങ് ഉണ്ടായിരുന്നെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്നും അതിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനെയും പുതിയ വിദ്യാഭ്യാസ മന്ത്രിയെയും രൂക്ഷമായി വിമർശിച്ച ദിപ്‌കെ, കുറ്റവാളികളെയും ബലാത്സംഗക്കേസുകളിലെ പ്രതികളെയും സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. ഡോ. ബി.ആർ. അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയിലും മഹാത്മാഗാന്ധിയുടെ ആശയങ്ങളിലും വിശ്വാസമുണ്ടെന്നും, ജനാധിപത്യ മാർഗത്തിലൂടെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


















































