തിരുവനന്തപുരം: വിഴിഞ്ഞം പോസ്റ്ററിലേയും വാർത്താകുറിപ്പിലെയും മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നൽകിയതിൽ നടപടിയുമായി സർക്കാർ. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ നൽകിയ സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പിആർ, വെബ് ആൻറ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.
പ്രതീഷ്. ഡി മണിയെ ദില്ലി ഇൻഫർമേഷൻ ഓഫീസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്. അതേസമയം സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.






