കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ആരാഞ്ഞു. ഇതിനു കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പോലീസ് കോടതിയിൽ മറുപടി നൽകി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്.
സ്ത്രീകളെയോ, കുട്ടികളെയോ കാണാതായാൽ പോലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണുള്ളത്? പോലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയതെന്നാണ്? പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പAലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.
ഇതിനു പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പോലീസ് മറുപടി നൽകി. ഇതോടെ 15 വയസുള്ള പെൺകുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്സോ കേസായി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പോലീസ് പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിലാണ് അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു.
പെൺകുട്ടി എന്ന നിലയിലായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നത്. മൊഴികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിക്കട്ടെ എന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് 1:45 ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. കുട്ടികൾ വിലപ്പെട്ടതാണ്, അത് പോലീസ് മറക്കരുത്, പോലീസിന് ഒരു പാഠമായി മാറണമിതെന്നു മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.