ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇന്ത്യൻ അതിർത്തിയിൽ നിന്ന് 200 കിലോമീറ്ററിനുള്ളിലേക്ക് കടക്കാൻ പോലും കഴിയാതിരുന്നതിന് പ്രധാന കാരണം ഇന്ത്യയുടെ റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനമായിരുന്നുവെന്ന് എയർ മാർഷൽ ജീതേന്ദ്ര മിശ്ര. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനിടെ എസ്-400 വഹിച്ച നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
പാക്കിസ്ഥാൻ തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി കണ്ടത് എസ്-400 സംവിധാനത്തെയായിരുന്നുവെന്നും അത് എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ പാക്കിസ്ഥാൻ എല്ലാ വഴികളും പരീക്ഷിച്ചെന്നും മിശ്ര പറഞ്ഞു. ഇന്ത്യയ്ക്കുള്ളിൽ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കിയതായും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹ സഹായം തേടിയതായും അദ്ദേഹം വ്യക്തമാക്കി.
എസ്-400 സംവിധാനങ്ങളുടെ സ്ഥാനം കണ്ടെത്താൻ പാക്കിസ്ഥാൻ അതീവ താൽപര്യത്തിലായിരുന്നുവെന്ന് മിശ്ര പറഞ്ഞു. “അവർ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു. ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി. മറ്റ് രാജ്യങ്ങളിൽനിന്നും ഉപഗ്രഹ സഹായം ഇതിനായി അവർക്ക് ലഭിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.
അതേസമയം ഏതൊക്കെ രാജ്യങ്ങളാണ് പാക്കിസ്ഥാന് ഉപഗ്രഹ വിവരങ്ങൾ നൽകിയതെന്ന് മിശ്ര വ്യക്തമാക്കിയില്ല. എന്നാൽ നേരത്തെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ്, ഇന്ത്യയുടെ നിർണായക സൈനിക സംവിധാനങ്ങളെക്കുറിച്ച് പാകിസ്താന് ചൈന തത്സമയ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ആരോപിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വിമാനങ്ങൾ വ്യോമാതിർത്തിയിലേക്ക് നീങ്ങുമ്പോഴെല്ലാം എസ്-400 വലിയ തടസമായിരുന്നുവെന്നും മിശ്ര പറഞ്ഞു. “അവർ ആകാശത്തേക്ക് ഉയർന്നപ്പോഴെല്ലാം എസ്-400 അവരെ വെടിവെച്ചു വീഴ്ത്തി. അവരുടെ കാഴ്ചപ്പാടിൽ ഏറ്റവും വലിയ ഭീഷണി എസ്-400 ആയിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ എസ്-400 സംവിധാനത്തിന് ‘സുദർശൻ ചക്ര’ എന്ന വിശേഷണവും ലഭിച്ചിട്ടുണ്ട്. റഷ്യ വികസിപ്പിച്ചെടുത്ത ഈ മൊബൈൽ ലോംഗ് റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ സംവിധാനത്തിന് വിവിധ തരത്തിലുള്ള ആധുനിക വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ കഴിയുന്ന മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് സംവിധാനം ഒരുക്കാൻ സാധിക്കും.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങളിൽ ദൂരെയിരുന്നുകൊണ്ട് തന്നെ ആക്രമണം നടത്താൻ സാധിച്ചിരുന്നുവെന്നും മിശ്ര പറഞ്ഞു. പാക്കിസ്ഥാന് അതിനെ ഫലപ്രദമായി തടയാൻ പരിമിതമായ മാർഗങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എസ്-400 ഉപയോഗിച്ച് 314 കിലോമീറ്റർ അകലെയുള്ള വ്യോമലക്ഷ്യം തകർത്ത സംഭവവും മിശ്ര വിവരിച്ചു. “അവർക്ക് കാണാൻ കഴിഞ്ഞ ഏക മാർഗം ഒരു എയർബോൺ റഡാറിലൂടെയായിരുന്നു. എന്റെ എസ്-400 ഓപ്പറേറ്റർക്ക് വെടിയുതിർക്കാമോ എന്ന് ചോദിച്ചു. ഞാൻ ‘ഷൂട്ട്’ എന്ന് പറഞ്ഞു. വെടിയുതിർത്തപ്പോൾ 314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം നമുക്ക് ലഭിച്ചു,” മിശ്ര പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർഫേസ്-ടു-എയർ കില്ലാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം 2025 മെയ് 7-8 രാത്രികളിലായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 25 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങൾ നടത്തിയത്.
സൈന്യത്തിന് കേന്ദ്രസർക്കാർ പൂർണമായ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും എന്നാൽ സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാകരുതെന്ന കർശന നിർദേശം ഉണ്ടായിരുന്നുവെന്നും മിശ്ര പറഞ്ഞു. “കൊളാറ്ററൽ ഉണ്ടാകരുതെന്നായിരുന്നു നിർദേശം. സാധാരണ പൗരന്മാരെ ബാധിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഭീകരരെയും അവരുടെ ഹാൻഡ്ലർമാരെയും മാത്രമാണ് ശിക്ഷിക്കേണ്ടത്. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്ന രാജ്യമല്ല,” അദ്ദേഹം വ്യക്തമാക്കി.
അതുപോലെ യുദ്ധം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നതിൽ സൈന്യത്തിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. “ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. യുദ്ധം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള പൂർണ ഉത്തരവാദിത്തം സൈന്യത്തിന് വിട്ടുനൽകുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യയുമായി ഇന്ത്യ 2018-ൽ അഞ്ച് എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 5.43 ബില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖലയിൽ എസ്-400 നിർണായക പങ്ക് വഹിച്ചുവെന്ന മിശ്രയുടെ വെളിപ്പെടുത്തൽ, ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിൽ ഈ സംവിധാനത്തിന്റെ തന്ത്രപ്രധാന ശേഷിയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.






