ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യുമായി ബന്ധമുള്ള ഒമ്പത് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്ക് പിടികിട്ടാപ്പുള്ളിയും അധോലോക കുറ്റവാളിയുമായി ദാവൂദ് ഇബ്രാഹിമുവായി ബന്ധമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികൾ ഡൽഹി, മുംബൈ, പഞ്ചാബ് നിവാസികളാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറിയിച്ചു. ഇവരുടെ കൈവശം നിന്ന് വലിയ തോതിൽ വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ പ്രതികളെ ചുമതലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആണവ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുത നിലയങ്ങൾ എന്നിവ അവരുടെ പട്ടികയിലുണ്ടായിരുന്നെന്നും വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഘം കുറച്ചുകാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾ സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവ എത്തിക്കുന്നതിന് വിദേശ ബന്ധങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ ഭീകര ശൃംഖല കുറച്ച് നാളുകളായി നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നും അതിർത്തി മുറിച്ചുള്ള ബന്ധങ്ങൾ, ഹവാല വഴിയുള്ള ധനസഹായം, വിദേശ ഹാൻഡ്ലർമാരുടെ പങ്ക് എന്നിവയെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിനായി ഡൽഹി പോലീസ് ഇന്ന് വൈകിട്ട് 3.30ന് വാർത്താസമ്മേളനം നടത്തും.
ഇതിനിടെ, ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര ഡൽഹിയിലെ പ്രധാന സർക്കാർ ഓഫീസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. മനുഷ്യബോംബ് ആക്രമണങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ (IED), വെടിവയ്പ്പ്, ഏകോപിത ആക്രമണങ്ങൾ തുടങ്ങിയ രീതികളിൽ ഭീഷണി നിലനിൽക്കുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ യൂണിറ്റുകൾക്കും ജാഗ്രത പാലിക്കാനും കേന്ദ്ര സായുധസേനകളുമായും രഹസ്യാന്വേഷണ ഏജൻസികളുമായും അടുത്ത സഹകരണം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വർഷം ഡൽഹിയിലെ ചുവന്ന കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്ഫോടനത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ ഡൽഹിക്കടുത്തുള്ള ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്ന കശ്മീരി ഡോക്ടറായ ഉമർ-ഉൻ-നബിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. കേസിലെ മറ്റ് പ്രതികളായ മുസമ്മിൽ ഷക്കീൽ ഗനായ്, അദീൽ അഹമ്മദ് റാത്തർ, സഹോദരൻ മുസാഫർ അഹമ്മദ് റാത്തർ എന്നിവർ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കശ്മീരി ഡോക്ടർമാരാണ്. കശ്മീർ നിവാസിയായ മുഫ്തി ഇർഫാൻ അഹമ്മദ് വാഗെയും ഡൽഹി സ്ഫോടനത്തിന് തൊട്ടുമുമ്പ് പിടികൂടിയ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷ്-ഇ-മുഹമ്മദുമായും അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകര സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായും ബന്ധമുള്ള “വൈറ്റ് കോളർ” ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നു ഇവർ. കഴിഞ്ഞ വർഷത്തെ ആക്രമണത്തോടെ രാജ്യ തലസ്ഥാനം കർശന നിരീക്ഷണത്തിലാണ്. മാത്രമല്ല ഒരു മാസം മുൻപ് ഡൽഹിയിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം പങ്കുവച്ചിരുന്നു.


















































