തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ മരിച്ച ഒന്നര വയസുകാരൻ മരണത്തിനു മുൻപ് അനുഭവിച്ചത് കൊടീയ പീഡനങ്ങൾ. പനവൂരിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിക്ക് നേരെയുണ്ടായ സ്ഥിരമായ മർദനമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ മുൻപ് പരുക്കേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ അമ്മ അഖിലയും രണ്ടനച്ഛൻ അഷ്കറും (31) പോലീസ് കസ്റ്റഡിയിലാണ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചെന്നായിരുന്നു അഷ്കർ പോലീസിനെ അറിയിച്ചത്.
എന്നാൽ തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാത്രമല്ല കുട്ടി ശർദിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു. ഇതിനിടെ കുട്ടിയുടെ മരണത്തിൽ മുത്തശ്ശൻ ദുരൂഹത ആരോപിച്ചിരുന്നു. രണ്ടാനാച്ഛൻ അഷ്കർ ഒന്നര വയസ്സുള്ള കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരുമാസം മുമ്പ് കുഞ്ഞിൻറെ കൈകൾ അടിച്ചൊടിക്കുകയും, വിഷയത്തിൽ നെടുമങ്ങാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് വച്ച് പൊള്ളലേൽപ്പിച്ച പാടുകൾ ഉണ്ട്. കൂടാതെ ശരീരമാസകലവും ജനനേന്ദ്രിയത്തിൽ അടക്കം മുറിവുകൾ ഉണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
മുൻപ് അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ ഒരുങ്ങിയപ്പോൾ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളാമെന്ന് കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞെങ്കിലും കേട്ടില്ല. പിന്നെ കഴിഞ്ഞ ദിവസം തൊണ്ടയിൽ ആഹാരം കുടുങ്ങി മരണപ്പെട്ടു എന്നാണ് ഫോൺ കോൾ വന്നതെന്ന് കുട്ടിയുടെ മുത്തച്ഛൻ പറയുന്നു.
.



















































