മുംബൈ; ദാദറിലെ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയുടെ നെഞ്ചിൽ പിടിച്ച് സിവിൽ വേഷത്തിലുള്ള പോലീസ് ഉദ്യോഗസ്ഥൻ. വീഡിയോ വൈറലായതോടെ ഇതു വലിയ രാഷ്ട്രീയ വിവാദമായി മാറി. എന്നാൽ സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് മുംബൈ പോലീസ് പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, സിവിൽ വേഷത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധക്കാർക്കിടയിലേക്ക് ഓടിയെത്തി ഒരു പുരുഷ പ്രതിഷേധക്കാരനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി കാണാം. ഇതിനിടെ ഒരു വനിതാ പ്രതിഷേധക്കാരി ഇടയിൽ പെടുകയും ഉദ്യോഗസ്ഥന്റെ കൈ അവളെ സ്പർശിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു. പിന്നീട് ആ പെൺകുട്ടിയെ വിടാതെ പിടിച്ചുകൊണ്ട് ഇയാൾ പ്രതിഷേധം നിയന്ത്രിക്കുന്നതും പെൺകുട്ടി ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ് രംഗത്തെത്തി. “മുംബൈ പോലീസിന്റെ പെരുമാറ്റം ഇതെന്താണ്? എന്തുകൊണ്ട് ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥൻ ഒരു യുവതി പ്രതിഷേധക്കാരിയെ ഇങ്ങനെ കൈകാര്യം ചെയ്യുന്നു? സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ഉപയോഗിച്ചില്ല?” എന്നിങ്ങനെ അവർ സോഷ്യൽ മീഡിയയിൽ ചോദിച്ചു. കൂടാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്സിനെ ടാഗ് ചെയ്തും നടപടി ആവശ്യപ്പെട്ടു.
എന്നാൽ മുംബൈ പോലീസ് ആരോപണങ്ങൾ തള്ളി. വീഡിയോ നടന്ന സന്ദർഭത്തിൽ നിന്നു വേർതിരിച്ച് തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് അവർ വ്യക്തമാക്കി. പുരുഷ പ്രതിഷേധക്കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ മറ്റൊരു ദിശയിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ വനിത ഇടയിൽ എത്തിയതെന്നും, ദുരുദ്ദേശം ഉണ്ടായിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ വിശദമായി പരിശോധിച്ചു. യാഥാർത്ഥ്യം മനസിലാക്കി എന്നായിരുന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ബർ പത്താന്റെ പ്രതികരണം.അതേസമയം, എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
What is this behaviour Mumbai Police? Why is a male cop mandhandling a young female protestor like this? Why isn’t he letting his female colleagues handle this? What action will be taken against him? This is unacceptable @Dev_Fadnavis pic.twitter.com/H48j8l4JhI
— Prof. Varsha Eknath Gaikwad (@VarshaEGaikwad) July 23, 2026



















































