ജനീവ: ഇറാൻ-അമേരിക്ക സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഉയർന്നതല നയതന്ത്ര യോഗത്തിനിടെ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ബ്രസീലിയൻ ജേണലിസ്റ്റും ജിയോപൊളിറ്റിക്കൽ നിരീക്ഷകനുമായ പെപ്പെ എസ്കോബാർ ആണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകർ തള്ളിക്കളഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ ഇടനിലക്കാരന്റെ പങ്ക് വഹിക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണം ഉയർന്നത്. “ഇസ്ലാമാബാദ് മെമ്മറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്” എന്ന പേരിൽ പ്രാരംഭ ധാരണയിലെത്തിയതിന് പിന്നാലെ ജനീവയിൽ നടന്ന ചർച്ചകളിൽ നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. അമേരിക്കൻ ഉപരാഷ്ട്രപതി ജെ ഡി വാൻസ് ഉൾപ്പെടെ ഉന്നതതല നേതാക്കളും യോഗത്തിൽ പങ്കാളികളായിരുന്നു.
രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്റ് അവതാരകനുമായ മാരിയോ നൗഫൽ നടത്തിയ പോഡ്കാസ്റ്റിലാണ് എസ്കോബാർ ഗുരുതര ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാൻ സൈനിക ഇന്റലിജൻസ് ഈ നീക്കം തകർത്തതായും പെപ്പെ ആരോപിച്ചു. ജനീവയിലേക്കുള്ള യാത്രയ്ക്കിടെ അല്ലെങ്കിൽ സ്വിറ്റ്സർലൻഡിൽ വെച്ചോ അസിം മുനീറിനെയും പാക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു മോസാദിന്റെ പദ്ധതി എന്നുമാണ് എസ്കോബാർ പറഞ്ഞത്. മോസാദ് പദ്ധതി തയാറാക്കിയത് ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും വെളിപ്പെടുത്തൽ.
ഈ വിവരം ലഭിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ ഒമാൻ അടക്കമുള്ള ഇടനിലക്കാർ വഴി ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകിയതായും, പ്രതിനിധി സംഘത്തെ തൊട്ടാൽ നിങ്ങളെ ഈ ഭൂപടത്തിൽ നിന്നേ തുടച്ചുനീക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും എസ്കോബാർ അവകാശപ്പെട്ടു. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യവും ഇസ്രായേൽ- ഇറാൻ ബന്ധത്തിലെ സംഘർഷവും പശ്ചാത്തലമാക്കിയാണിത് ഉയർന്നത്.
എന്നാൽ ഈ ആരോപണത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ലഭ്യമായിട്ടില്ല. പാക് സർക്കാരോ, സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. സ്വതന്ത്രമായി ഈ ആരോപണം സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകളും പുറത്തുവന്നിട്ടില്ല.
പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ സയ്യിദ് തലത്ത് ഹുസൈൻ ഉൾപ്പെടെ നിരവധി പേർ ഈ ആരോപണം തള്ളി. “ഇത് പൂർണ്ണമായും അസംബന്ധമാണ്, യാതൊരു സത്യവുമില്ലാത്ത പ്രചാരണമാണ്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്ഥാനിലെ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇതിനെ തെളിവുകളില്ലാത്ത കഥ എന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ, അസിം മുനീറിനെതിരായ കൊലപാതകശ്രമാരോപണം സ്ഥിരീകരിക്കാത്ത ഒരു വിവാദമായി തുടരുകയാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ അന്താരാഷ്ട്ര തലത്തിൽ ഇത് ഇപ്പോൾ സംശയത്തോടെ മാത്രമാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇറാൻ- അമേരിക്ക സമാധാന ശ്രമങ്ങളിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന അതൃപ്തി ഇസ്രായേൽ തുറന്നുപറഞ്ഞിട്ടുണ്ട്. ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക നടപടികൾ തുടരുന്നതും ഈ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
















































