കൊല്ലം: മലബാറിലെ ജനങ്ങൾക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി രംഗത്ത്. മലബാറിൽനിന്നുള്ളവർ ബസ് പിടിച്ച് കൂട്ടത്തോടെ തിരുവനന്തപുരത്ത് വന്ന് തിന്നു കുടിച്ച് മുടിച്ച് മടങ്ങുകയാണെന്നാണ്. ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണെന്നും കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ ജോൺസൺ പറഞ്ഞു.
പി.കെ ജോൺസണിന്റെ വാക്കുകൾ ഇങ്ങനെ-
ഈ മലപ്പുറം, കാസർകോട്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് അവിടെ നിന്ന് വന്ന് ഇറങ്ങുകയാണ്. ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച് കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുളിച്ച് മുടിച്ച്… ബാക്കി ഞാൻ പറയുന്നില്ല. പൊതുമരാമത്ത് വകുപ്പിൽ ഇട്ട് അലക്കുകയാണ്. 10 ലക്ഷവും 15 ലക്ഷവുമാണ് ഈ എഇയുടെ കച്ചവടം ഉറപ്പിക്കുന്നത്. എഇക്ക് 25 ലക്ഷത്തിലേക്ക് വരികയാണ്.
ഇങ്ങനെ ഓരോ വകുപ്പിലും ഉദ്യോഗസ്ഥന്മാരെ ലേലം വിളിച്ച് കൊണ്ട് നിർത്തി, കോൺഗ്രസുകാർക്ക് ഈ 10 വർഷം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടി കേരളത്തെ അഴിമതിയുടെ ലാവണമാക്കി മാറ്റുകയാണ്. മാത്രമല്ല ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. ഒരു മന്ത്രിയുടെ ഓഫീസിൽ ചെന്ന് കയറാൻ പറ്റില്ല. സെക്രട്ടേറിയറ്റിൽ ഒട്ടും ചെല്ലാൻ കഴിയില്ല.
ഖദർ ഒക്കെ ഇട്ട്, രാവിലേ തേച്ച് മിനുക്കി വടിപോലെയാക്കി, ആ വടിപോലെയാക്കിയ ഖദർ ഇട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന്റെ മുന്നിലും തിരുവനന്തപുരത്തെ ഹോട്ടലുകളിലും തങ്ങുകയാണ്. പണ്ട് അവിടുത്തെ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നും ആളുകൾ വരില്ലായിരുന്നു. പക്ഷേ ഇപ്പോൾ, ബുക്ക് ചെയ്യണമെങ്കിൽ, അവിടെ റൂം വേണമെങ്കിൽ, ആറു മാസം മുമ്പ് ബുക്ക് ചെയ്യണം. കാരണം ആറു മാസത്തേക്ക് ബുക്ക് ചെയ്തു തീർക്കുകയാണെന്നും ജോൺസൺ പറഞ്ഞു.


















































