ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും 12 യാത്രക്കാർക്ക് പരിക്കേറ്റു.
എയർബസ് എ320 വിഭാഗത്തിലുള്ള AI2379 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റേഡാർ24 അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്ന് കമ്പനി അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ശക്തമായി കുലുങ്ങിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ സീലിങ്ങിൽ വിള്ളലുകൾ ഉണ്ടായതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. യാത്രക്കാരുടെ തലയിടിച്ചതിനെ തുടർന്നാണ് സീലിങ്ങിന് കേടുപാടുകൾ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
हवा में जोर से हिला AIR INDIA का विमान, सीट बेल्ट के बिना उछले यात्री! फुकेट-दिल्ली एयर इंडिया फ्लाइट में टर्बुलेंस का खौफनाक मंजर pic.twitter.com/gPADzVQSYt
— Shashannk Shekhaar Mshra (@shekharmishra23) August 4, 2026


















































