ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അങ്ങ് തലസ്ഥാനത്തേക്ക് നീട്ടി കെ. സുധാകരൻ എംപിയുടെ കളികൾ. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ, പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ടു. ശനിയാഴ്ച പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് സുധാകരൻ ഖാർഗെയ്ക്ക് രേഖാമൂലംതന്നെ നൽകിയതായാണ് റിപ്പോർട്ടുകൾ. അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയെ കെ.സി. വേണുഗോപാൽ എന്ന ഒരൊറ്റ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ. വേണുഗോപാലിന്റെ ജനസമ്മതിയും നേതൃപാടവും കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദമാണ് സുധാകരൻ പ്രധാനമായും മുന്നോട്ടുവെച്ചത്.
അതേസമയം ഇതിനു തുടക്കം കുറിച്ചുകൊണ്ട് നേരത്തെതന്നെ ഫേസ്ബുക്കിലൂടെ വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ രംഗത്തെത്തിയിരുന്നു. മാത്രമല്ല കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്നും ചർച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം കെ. സുധാകരൻ ചോദിച്ചിരുന്നു. വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ പരസ്യമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതിൽ കേരളത്തിലെ മുതിർന്ന നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും കടുത്ത അമർഷമുണ്ട്. ഫലം വരുംമുമ്പുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗും അതൃപ്തി പരസ്യമാക്കിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സുധാകരൻ മുന്നോട്ടുപോവുകയാണ്.
ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ നിന്ന് വി.ഡി സതീശനെയും രമേശ് ചെന്നിത്തലയേയും വെട്ടാനുള്ള കെ. സുധാകരന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സംഭവവികാസവും വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കെ.സിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുക വഴി കോൺഗ്രസിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കുക എന്നതാണ് സുധാകരൻ ലക്ഷ്യമിടുന്നതെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗവുമുണ്ട്. കണ്ണൂർ ജില്ലയിൽ തനിക്കുണ്ടായിരുന്ന പഴയ പ്രതാപം കൈമോശം വന്നതായി സുധാകരന് തോന്നുന്നുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവർ നൽകുന്ന സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നതും കണ്ണൂരിൽ ഇത്തവണ മത്സരിക്കാൻ സാധിക്കാതിരുന്നതുമെല്ലാം സുധാകരന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയ സുധാകരൻ മറുകണ്ടം ചാടി കെ.സിക്ക് അനുകൂലമായി ചരടുവലികൾ നടത്തുന്നത്.















































