തിരുവനന്തപുരം: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധിയായിരിക്കും.
എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെയും കണ്ണൂരിലെ മൂന്നു താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. വയനാട്, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. 4,5,6,10 തീയതികളിൽ നിശ്ചയിച്ച എല്ലാ ഓൺലൈൻ ഒ.എം.ആർ. പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞദിവസം മഴമൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 22-ന് പരീക്ഷ നടത്താമെന്നും പി.എസ്.സി. അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണമായും ഒഴിവാക്കണം. പുഴകളിലും അരുവികളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.
കരകവിഞ്ഞൊഴുകുന്ന പാലങ്ങളിലോ പുഴയോരങ്ങളിലോ നിന്ന് സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. പൊട്ടിവീണ മരച്ചില്ലകളോ വൈദ്യുതി ലൈനുകളോ കണ്ടാൽ തൊടാതെ ഉടൻ കെഎസ്ഇബിയെയോ ദുരന്തനിവാരണ അതോറിറ്റിയെയോ അറിയിക്കണം.
ശക്തമായ കാറ്റും ഇടിമിന്നലുമുള്ളപ്പോൾ ജനലുകളിൽ നിന്നും ടെറസിൽ നിന്നും മാറിനിൽക്കണം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാനും നിർദേശമുണ്ട്.
അപകടസാധ്യതയുള്ള വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ മടിക്കരുത്. വാഹനമോടിക്കുമ്പോൾ റോഡുകളിൽ വെള്ളക്കെട്ടിനും തകർച്ചയ്ക്കും സാധ്യതയുള്ളതിനാൽ വേഗത കുറച്ച് ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയോ താഴ്ന്ന പാലങ്ങളിലൂടെയോ വാഹനവുമായി കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
















































