കറാച്ചി: 2023 ഓഗസ്റ്റിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയില്ലെന്ന ഗുരുതര ആശങ്ക പങ്കുവച്ച് പാക് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. പാക് സൈന്യത്തിന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ (GHQ) മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇമ്രാൻ ഖാൻ ഇനി ജീവനോടെയില്ലെന്ന ഭയം പങ്കുവെച്ചതായി മാധ്യമപ്രവർത്തകൻ വാജഹത് ഖാൻ അവകാശപ്പെട്ടു. എന്നാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർ നേരിട്ട് കണ്ട വിവരമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമ്രാൻ ഖാനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും അകറ്റിനിർത്തുന്നതിനുള്ള കാരണം അദ്ദേഹത്തിന്റെ മരണമായിരിക്കാമെന്ന ആശങ്കയാണ് മൂന്ന് മുതിർന്ന സൈനിക വൃത്തങ്ങൾ പ്രകടിപ്പിച്ചതെന്നാണ് വാജഹത് ഖാന്റെ അവകാശവാദം. എന്നാൽ ഇത് വാർത്തയായി സ്ഥിരീകരിക്കപ്പെട്ട വിവരമല്ലെന്നും ഉദ്യോഗസ്ഥർ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭയം മാത്രമാണെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന പുതിയ അവകാശവാദം പുറത്തുവന്നത്. ഇതോടെ ജയിലിൽ കഴിയുന്ന ഇമ്രാനെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഡോക്ടർമാർക്കും കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) രംഗത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിലും അദ്ദേഹത്തിനെതിരായ കേസുകളിലെ നടപടികളിലുമുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി പിടിഐ പ്രവർത്തകർ പാക് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. അടുത്ത ആഴ്ച കേസുകൾ പരിഗണനയ്ക്കെടുക്കുമെന്ന് കോടതി രജിസ്ട്രാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇമ്രാൻ ഖാന്റെ സഹോദരിമാർക്കും വ്യക്തിഗത ഡോക്ടർമാർക്കും അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി തേടിയിട്ടുണ്ടെന്ന് പിടിഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ പറഞ്ഞു. അടുത്ത ആഴ്ച എല്ലാ കേസുകളും പരിഗണനയ്ക്കായി പട്ടികപ്പെടുത്തുമെന്നും അതിനുള്ള കോസ് ലിസ്റ്റ് പുറത്തിറക്കുമെന്നും രജിസ്ട്രാർ ഉറപ്പ് നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം 73കാരനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് 5നാണ് തോഷഖാന കേസിലെ ശിക്ഷയ്ക്ക് പിന്നാലെ അറസ്റ്റിലായത്. തുടർന്ന് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുകയും നിരവധി കേസുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിലുമാണ്. അതേസമയം, ഇമ്രാൻ ഖാൻ ജീവനോടെയില്ലെന്ന വാദത്തിന് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.




