ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുന്ന ഹർജിയിൽ ഒപ്പിടണമെന്ന ഗ്രെഗ് ചാപ്പലിന്റെ അഭ്യർത്ഥന താൻ അവഗണിച്ചതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ചാപ്പലുമായുള്ള പഴയ തർക്കമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
സുനിൽ ഗവാസ്കർ, കപിൽ ദേവ് ഉൾപ്പെടെ 12-ൽ അധികം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ 1992 ലോകകപ്പ് നേടിയ ക്യാപ്റ്റനായ ഇമ്രാൻ ഖാനെ പിന്തുണച്ച് ഹർജിയിൽ ഒപ്പുവെച്ചിരുന്നു. 2023 മുതൽ കസ്റ്റഡിയിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ക്ഷേമം ഉറപ്പാക്കണമെന്നാണ് ഹർജിയുടെ പ്രധാന ആവശ്യം.
അതേസമയം 2005-ൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചാപ്പൽ നിയമിതനായപ്പോൾ ഗാംഗുലിയാണ് അദ്ദേഹത്തെ പിന്തുണച്ചത്. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഗാംഗുലി മാനസികമായും ശാരീരികമായും നായകസ്ഥാനത്തിന് യോജിച്ചതല്ലെന്നാരോപിച്ച് ചാപ്പൽ ബിസിസിഐയ്ക്ക് കത്ത് നൽകിയെന്ന റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ഇതിന് പിന്നാലെ ഗാംഗുലിയെ നായകസ്ഥാനത്ത് നിന്ന് നീക്കി പകരം രാഹുൽ ദ്രാവിഡിനെ ആ സ്ഥാനത്തെത്തിച്ചത് ചാപ്പലാണ്. പിന്നീട് ഗാംഗുലിയെ ടീമിൽ നിന്നും ഒഴിവാക്കിയതും കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
2007 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ചാപ്പൽ രാജിവെച്ചതോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. “സത്യസന്ധമല്ലാത്ത ആളുകൾക്ക് ഞാൻ മറുപടി നൽകാറില്ല. ഒരാൾ മികച്ച കളിക്കാരനല്ലെന്ന് പറയാം, പക്ഷേ പ്രശ്നങ്ങൾ പരിഹരിക്കാൻ തെറ്റായ മാർഗം സ്വീകരിക്കുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല,” എന്ന് ഗാംഗുലി ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
2011-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാൻ ചാപ്പൽ തനിക്കെഴുതിയിരുന്നുവെന്നും, എന്നാൽ അതും താൻ നിരസിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. “ഒരു പ്രാവശ്യം ഞാൻ തെറ്റിക്കാം, രണ്ടാമത് അല്ല,” എന്നും അദ്ദേഹം പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ഇതിനിടെ, ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന ഹർജിയും ഗാംഗുലിയുടെ പ്രതികരണവും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.















































