ഇസ്ലാമാബാദ്: ഇറാൻ- യുഎസ് സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലിന് പിന്നാലെ അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, 10 ബില്യൺ ഡോളറിന്റെ കറൻസി സപ്പോർട്ട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വിദേശനാണയ ശേഖരം വർധിപ്പിക്കുകയും തകർന്നടിഞ്ഞ പാക് സമ്പദ് വ്യവസ്ഥയെ തിരികെ പിടിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, വാഷിങ്ടൺ–ടെഹ്റാൻ ആശയവിനിമയം സുഗമമാക്കുന്നതിൽ പാക്കിസ്ഥാൻ വഹിച്ച പങ്ക് അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചതായി ഇസ്ലാമാബാദ് വിലയിരുത്തുന്നു. ഈ നയതന്ത്ര നേട്ടം സാമ്പത്തിക സഹായമായി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ.
കഴിഞ്ഞദിവസം യുഎസിലെത്തിയ പാക്ക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റിനെ കണ്ടിരുന്നു. ബെസ്സന്റിനോട് പണം ചോദിച്ചെന്ന് ഔറംഗസേബ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) അടക്കമുള്ളവരുടെ സാമ്പത്തിക സഹായത്തോടെയാണ് നിത്യച്ചെലവുകൾ അടക്കമുള്ളവ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിൽ ക്രൂഡോയിൽ വില കുതിച്ചതോടെ വിദേശനാണ്യ ശേഖരത്തിലും വലിയ കുറവുണ്ടായി.
ഇതിന് പരിഹാരം കാണാൻ അഞ്ചു വർഷത്തേക്ക് ‘എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ പദ്ധതിക്കു’ വേണ്ടിയാണ് 10 ബില്യൺ ഡോളർ പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഈ സൗകര്യം അംഗീകരിക്കപ്പെട്ടാൽ, ഐഎംഎഫ് അടിയന്തര സഹായങ്ങളിലെയും മറ്റു ബഹുരാഷ്ട്ര ധനസഹായങ്ങളിലെയും ആശ്രയം കുറയ്ക്കാൻ പാക്കിസ്ഥാനിന് സഹായകമാകുമെന്ന് വിലയിരുത്തുന്നു. നിലവിൽ പാക്കിസ്ഥാൻ 7 ബില്യൺ ഡോളറിന്റെ ഐഎംഎഫ് എക്സ്റ്റൻഡഡ് ഫണ്ട് ഫസിലിറ്റിയുടെ കീഴിലാണ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി ഉയർന്ന നികുതിയും കടുത്ത ധനനിയന്ത്രണവും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ് സർക്കാരിപ്പോൾ.
സാമ്പത്തിക പ്രതിസന്ധിയിലായ ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തുന്ന സംവിധാനമാണ് എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ പദ്ധതി. 2023ൽ 3 ബില്യൺ ഡോളറിന്റെ ഐഎംഎഫ് സ്റ്റാൻഡ്- ബൈ കരാറിലൂടെ നൽകിയിരുന്നു. കൂടുതൽ വലിയ 7 ബില്യൺ ഡോളർ പദ്ധതിയിലേക്ക് കടന്നതാണ് പാകിസ്ഥാൻ. കൂടാതെ കാലാവസ്ഥാ പ്രതിരോധത്തിനും ദുരന്തനിവാരണത്തിനുമായി 1.3 ബില്യൺ ഡോളറിന്റെ അധിക വായ്പയും ലഭിച്ചിട്ടുണ്ട്.
അതേസമയം ഇത്തരം സഹായങ്ങൾ ലഭിച്ചിട്ടും പാക്കിസ്ഥാന്റെ വിദേശനാണയ ശേഖരം ഇപ്പോഴും ചൈന, സൗദി അറേബ്യ തുടങ്ങിയ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളും വായ്പകളുമാണ് ആശ്രയിക്കുന്നത്. ഇറാൻ സംഘർഷകാലത്ത് അമേരിക്കയുമായി ആശയവിനിമയം സുഗമമാക്കുന്നതിൽ പാക്കിസ്ഥാൻ വഹിച്ച പങ്ക് രാജ്യത്തിന്റെ നയതന്ത്ര പ്രാധാന്യം ഉയർത്തിയതായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ, സാമ്പത്തിക സഹകരണം വിപുലീകരിക്കാനും അമേരിക്കൻ നിക്ഷേപം ആകർഷിക്കാനും പാക്കിസ്ഥാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിച്ചതിന് പാക്കിസ്ഥാൻ ‘പ്രത്യുപകാരം’ ചോദിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ ന്യൂയോർക്കിലെ റൂസ്‌വെൽറ്റ് ഹോട്ടൽ പുനർവികസനം, റികോ ഡിക്ക് സ്വർണ്ണ-താമ്ര ഖനി പദ്ധതി ഉൾപ്പെടെയുള്ള മേഖലകളിൽ അമേരിക്കൻ നിക്ഷേപം വർധിപ്പിക്കാൻ ചർച്ചകൾ നടക്കുകയാണ്. റികോ ഡിക്ക് പദ്ധതിക്ക് 1.2 ബില്യൺ ഡോളറിന്റെ ധനസഹായം യുഎസ് എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക ഈ സാമ്പത്തിക അഭ്യർത്ഥന അംഗീകരിക്കുമോയെന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക അവസ്ഥയും പുതിയ നയതന്ത്ര ബന്ധങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും.

















































