ചെന്നൈ: ബിജെപി ദൗത്യമേൽപ്പിച്ചു വിടുന്ന ഗവർണമാരെ സൂക്ഷിക്കണമെന്ന താക്കീതുമായി കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. മോദി ഗവൺമെൻ്റ് അധികാരത്തിലെത്തിയതിന് ശേഷം എൻഡിഎ സഖ്യത്തിൻ്റെ കീഴിൽ അല്ലാത്ത സർക്കാരുകളെ ആക്രമിക്കാൻ തുടർച്ചയായി ശ്രമം നടക്കുകയാണെന്നും ജനാധിപത്യത്തിൻറെ നിലനിൽപ്പിന് ഇരട്ടത്താപ്പ് ഇല്ലാത്ത പോരാട്ടം വേണമെന്നും കെ സുധാകരൻ പറഞ്ഞു.
സുധാകരന്റെ പ്രസ്താവന ഇങ്ങനെ-ബിജെപി ദൗത്യമേൽപ്പിച്ചു വിടുന്നവരാണ് ഗവർണർമാർ. അവരെ നേരിടുന്നതിൽ മുൻകരുതൽ വേണം. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ കഴുകൻ കണ്ണുകളുമായി ഇരുക്കുന്നവരാണ് ഗവർണർമാർ. അതേസമയം അത്താഴ വിരുന്നും പ്രഭാതഭക്ഷണവും ഒരുക്കിയുള്ള നയ തന്ത്രജ്ഞതയ്ക്ക് ഇവിടെ സ്ഥാനമില്ലെന്ന ഒളിയമ്പും ഇതിനിടെ സുധാകരൻ എയ്തു, അവർക്കൊപ്പം പരസ്യമായി ഏറ്റുമുട്ടുകയും രഹസ്യമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലായെന്നും ചെന്നൈയിൽ നടന്ന ജെഎസി യോഗത്തിൽ കെ സുധാകരൻ വ്യക്തമാക്കി. കേരള ഗവർണറും സർക്കാരും തമ്മിൽ അടുത്തിടെ നടന്ന സൗഹൃദ കൂടിക്കാഴ്ചകൾ പരോക്ഷമായി ചൂണ്ടിക്കാണിച്ചാണ് സുധാകരൻ പിണറായിക്കിട്ട് താങ്ങിയത്.
കഴിഞ്ഞ ദിവസം കേരള ഗവർണർ രാജേന്ദ്ര അർലേക്കറുമായി സംസ്ഥാന സർക്കാർ നടത്തിയ വിരുന്ന വലിയ വാർത്ത ആവുകയും പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരൻ്റെ വിമർശനം. ഇതിനിടയിൽ സവർക്കറെ പ്രകീർത്തിച്ചുള്ള രാജേന്ദ്ര അർലേക്കറിൻ്റെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രസംഗവും വാർത്തയാവുകയും ചെയ്തിരുന്നു