തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും അതുപോലെ മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. അതിന് ഉദാഹരണമാണ് കഴക്കൂട്ടവും ചാത്തന്നൂരും. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും നേരെയും വിമർശനം കോർ കമ്മിറ്റിയിൽ ഉയർന്നു. സഭയ്ക്കെതിരായ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ട്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനെതിരെയും കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ലയെന്നും സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തിയെന്നും വിമർശനം ഉണ്ട്. കെ സുരേന്ദ്രനും വി മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്. പാലക്കാടും തൃശ്ശൂരും വോട്ടുചോർച്ച പരിശോധിക്കുമെന്നും കോർ കമ്മിറ്റിയിൽ വ്യക്തമാക്കി.
അതേസമയം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു. കഴക്കൂട്ടം, നേമം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കഴക്കൂട്ടത്ത് വി മുരളീധരൻ, ചാത്തന്നൂരിൽ ബിബി ഗോപകുമാർ, നേമത്ത് രാജീവ് ചന്ദ്രശേഖർ എന്നീവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇത്തവണ ബിജെപിക്ക് 11.42 ശതമാനം വോട്ട് വിഹിതവും 24,66,178 വോട്ടുമാണ് ലഭിച്ചത്. 2021-ൽ 11.30 ശതമാനവും 23,54,468 വോട്ടുമായിരുന്നു ഇത്.

















































