ന്യൂഡൽഹി: അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ ഇറാനില്ല, എന്നാൽ ഇറാനെ അമേരിക്കക്ക് വിശ്വസിക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയുമായി നടക്കുന്ന ചർച്ചകളിൽ വിശ്വാസത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അമേരിക്കയെ വിശ്വസിക്കാതിരിക്കാനുള്ള എല്ലാ കാരണങ്ങളും ഇറാനിനുണ്ടെങ്കിലും അമേരിക്കക്കാർക്ക് ഇറാനെ വിശ്വസിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ചകൾ ഇപ്പോൾ വിശ്വാസത്തിന്റെ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ യുദ്ധത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് അമേരിക്ക ചർച്ചകൾക്ക് തയ്യാറായതെന്ന് അരാഗ്ചി ആരോപിച്ചു. “അമേരിക്കക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല. നയതന്ത്ര ശ്രമങ്ങൾക്ക് മുന്നിലുള്ള പ്രധാന തടസം അതാണ്” എന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ നിരവധി തവണ സമ്മർദ്ദവും ഭീഷണിയും ഉയർന്നിട്ടുണ്ടെങ്കിലും രാജ്യം ഒരിക്കലും അതിന് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നിലനിൽക്കുന്ന വെടിനിർത്തൽ ദുർബലമായ ഒന്നാണ്. എങ്കിലും നയതന്ത്രത്തിന് അവസരം നൽകാനാണ് ഇറാൻ അതിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സൈനിക പരിഹാരം ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങളെ പലതവണ പരീക്ഷിച്ചു. പക്ഷേ സമ്മർദ്ദത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ല. ഉപരോധങ്ങളെ പോലും ഞങ്ങൾ പ്രതിരോധിക്കും. ബഹുമാനത്തിന്റെ ഭാഷയ്ക്കാണ് ഇറാൻ മറുപടി പറയുന്നത്,” എന്നും അരാഗ്ചി പറഞ്ഞു.
അതേപോലെ മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് കൂടുതൽ സജീവവും നിർണായകവുമായ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ ഏതൊരു സൃഷ്ടിപരമായ ഇടപെടലിനെയും ഞങ്ങൾ സ്വാഗതം ചെയ്യും,” എന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ പിന്തുണയും സഹായവും ഉൾപ്പെടെ സംഘർഷ പരിഹാരത്തിനായി സഹായിക്കാൻ തയാറുള്ള എല്ലാ രാജ്യങ്ങളെയും ഇറാൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും അരാഗ്ചി വിശദമായി പ്രതികരിച്ചു. “ചൈനയുമായി ഞങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങൾ തന്ത്രപ്രധാന പങ്കാളികളാണ്. ചൈനയ്ക്ക് നല്ല ഉദ്ദേശമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നയതന്ത്രത്തിന് സഹായകരമായ എന്തും അവർ ചെയ്യുകയാണെങ്കിൽ അത് ഇറാൻ സ്വാഗതം ചെയ്യും”- അദ്ദേഹം പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്കിലെ സാഹചര്യം വളരെ സങ്കീർണമാണ് എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഇറാനുമായി യുദ്ധത്തിലല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് തുറന്നു കിടക്കുന്നതായും അദ്ദേഹം അറിയിച്ചു. “ഞങ്ങളുമായി യുദ്ധത്തിലിരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് തുറന്നിരിക്കുന്നു. കടലിടുക്ക് കടക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനും ഞങ്ങൾ തയ്യാറാണ്,” എന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ബ്രിക്‌സ് യോഗത്തിൽ സംസാരിച്ച എസ് ജയശങ്കർ മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന അസ്ഥിരത ആഗോള ഊർജവിതരണത്തെ ഗുരുതരമായി ബാധിക്കാമെന്ന് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ദീർഘകാല പ്രതിസന്ധി രൂപപ്പെട്ടാൽ ആഗോള വ്യാപാരത്തിനും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















































