ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച പുതിയ ജനസംഖ്യാ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ എം.പി പി. സന്തോഷ് കുമാർ. മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച നടപടിയെ “വൃത്തികെട്ട രാഷ്ട്രീയം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ദില്ലിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വിവേകമുള്ള ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുക? അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?” എന്ന് സന്തോഷ് കുമാർ ചോദിച്ചു. ഇത്തരത്തിലുള്ള വിവാദപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ ചന്ദ്രബാബു നായിഡു മുൻപും ശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കുടുംബാസൂത്രണ നടപടികൾക്ക് ഏറെ പ്രാധാന്യം നൽകുകയും, വിവിധ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച് ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന വേളയിൽ, ഒരു മുഖ്യമന്ത്രി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് യുക്തിസഹമല്ലെന്നാണ് സന്തോഷ് കുമാറിന്റെ വിമർശനം.


















































