തിരുവനന്തപുരം: ട്രംപിനെ കണ്ടാല്‍ പേടിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു സഭയില്‍ മറുപടി പറഞ്ഞ് ബിജെപി എംഎല്‍എ ബി.ബി.ഗോപകുമാര്‍. ഇ.ഡിയെ കണ്ടാല്‍ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല, ട്രംപിന്റെ മുന്നില്‍ എന്നല്ല ഏതു ലോകനേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാടു പറയാന്‍ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും ഗോപകുമാര്‍ സഭയില്‍ പറഞ്ഞു. കേരളം ഭരിക്കുന്ന രണ്ടു മുന്നണികള്‍ക്കുമാണ് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഗോപകുമാര്‍ പറഞ്ഞു.
ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ച് സഭയ്ക്കുള്ളിലേക്കെത്തി. ആർജെഡി എംഎൽഎ പി.കെ.പ്രവീണിനെ പ്രസംഗത്തിനായി ക്ഷണിക്കുന്നതിനു മുൻപ് ബിജെപി എംഎൽഎയെ വിളിച്ചതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. സ്പീക്കറുടെ ഉദാരമനസ്‌കത സഭാ ചട്ടങ്ങളില്‍നിന്നുള്ള വ്യതിയാനമായിപ്പോയെന്ന് പിണറായി വിജയന്‍ പറഞ്ഞു.
വാക്കൗട്ട് പ്രസംഗത്തിന് ശേഷം ബിജെപി അംഗത്തിന് അനുമതി നല്‍കാമായിരുന്നുവെന്നും ഇതു കീഴ്‌വഴക്കമാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് സംസാരിക്കാന്‍ ബിജെപി അംഗം വി.മുരളീധരന്‍ ശ്രമിച്ചപ്പോഴും മറ്റ് അംഗങ്ങള്‍ ബഹളം വച്ചു. തുടര്‍ന്ന് സ്പീക്കര്‍ ശ്രദ്ധക്ഷണിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു കടന്നു.
























































