കൊച്ചി: വാടകയ്ക്ക് നൽകിയ വീട്ടിൽനിന്ന് ആളെ ഒഴിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ പോണേക്കര സ്വദേശിയായ മുപ്പത്തിനാലുകാരനെ ഒരു സംഘം ആളുകൾ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രണ്ടും മൂന്നും പ്രതികളും പോണേക്കര സ്വദേശികളുമായ സെജിൻ (35), അമൽഷ (35) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി ജോസഫ് ജോജു ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി
മേയ് 29-ന് വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിനിരയായ പോണേക്കര സ്വദേശിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴുപ്പിച്ച ചട്ടുകം കൊണ്ട് പൊള്ളിച്ചതായും പരാതിയിലുണ്ട്. പ്രതികളുടെ സുഹൃത്തായിരുന്നു 34-കാരന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാൾ കേസിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ ഇയാളെ ഒഴിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ വീട്ടുടമയായ 34-കാരനെ ക്രൂരമായി ഉപദ്രവിച്ചത്.
അതേസമയം ജോജുവാണ് വീട്ടുടമയെ സ്‌കൂട്ടറിൽ സെജിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു. പ്രതികൾ ചട്ടുകം ചൂടാക്കി ശരീരത്തിൽ പൊള്ളിച്ചു. ഇടത് കൈയിൽ പല ഭാഗത്തും ഇടത് കാലിലും പൊള്ളലേറ്റിട്ടുണ്ട്. രണ്ട് മണിക്കൂറോളം ക്രൂരപീഡനം തുടർന്നു. പിന്നീട് വീട്ടുടമ അവിടെനിന്ന് രക്ഷപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നാലെ പോലീസിനെ സമീപിച്ചു. ഇയാളും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ആക്രമണത്തിന് കാരണമായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.




















































