കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വീണ്ടും ഫേസ്ബുക് പോസ്റ്റുമായി അർജുൻ ആയങ്കി രംഗത്ത്. താൻ എഴുതിയ തുറന്ന കത്ത് ഭീഷണിക്കത്ത് ആക്കിമാറ്റിയത് മാധ്യമങ്ങളും പോലീസുമാണെന്നും താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നുമാണ് അർജുൻ ആയങ്കിയുടെ പുതിയ വാദം. പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്നതിന്റെയർത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്. പോലീസ് ജോലിയിൽ തുടരാൻ അർഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഞാനർത്ഥമാക്കിയത് -അർജുൻ ആയങ്കി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ആകെ മുങ്ങിയാൽ കുളിരില്ലായെന്നപോലെ നഷ്ടപ്പെടാനിനിയൊന്നുമില്ലാത്തവന്റെ മാനസികാവസ്ഥയാണിപ്പോഴെനിക്ക്. കേരളാ പോലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്തയാളോട് മാത്രമേ എനിക്ക് പകയും വൈരാഗ്യവുമുള്ളൂ. കീഴടങ്ങാൻ തുനിഞ്ഞവന്റെ മൂർദ്ധാവിൽ തുപ്പുന്ന പണിയെടുത്തതിന്റെ പ്രതികരണമാണ് ഇന്ന് കണ്ടത്. പടച്ചോനെ മാത്രേ പേടിയുള്ളു, മനുഷ്യന്മാരെയില്ല എന്നും അർജുൻ ആയങ്കി പറയുന്നു.
അതേസമയം പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയും വെല്ലുവിളിയുമായി കഴിഞ്ഞ ദിവസം അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ ചാറ്റും തന്റെ വെല്ലുവിളി സന്ദേശവും അർജുൻ ആയങ്കി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പുതിയ പോസ്റ്റെത്തിയത്.
സ്വർണ കവർച്ചയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. മേയ് മാസത്തിൽ ഒരു വിവാഹ ചടങ്ങിനെത്തിയ അർജുൻ ആയങ്കിയേയും മറ്റു ഒമ്പത് പേരെയും കോതമംഗലത്ത് ആഡംബര റിസോർട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിസോർട്ടിൽ പാർട്ടി നടത്തി കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കിയും സംഘവും പിടിയിലായതെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്.






