ദുബായ്: ഏഷ്യാ കപ്പ് ട്രോഫിയെ ചൊല്ലിയുള്ള വിവാദം തുടർച്ചയായ രണ്ടാം വർഷവും ദുബായിൽ. ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി റെക്കോർഡ് എട്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ പ്രതിനിധിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറായില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്നാണ് ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങാതിരുന്നത്.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ശ്രീലങ്കയെ തകർത്ത് കിരീടം നേടിയെങ്കിലും മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിയില്ല. ഇതോടെ വിജയികൾക്ക് ട്രോഫി കൈമാറാനുള്ള ചടങ്ങും നടന്നില്ല. ട്രോഫി ഏറ്റുവാങ്ങാത്തതിനെക്കുറിച്ച് ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകൻ അമോൽ മസുംദാർ പ്രതികരിച്ചു. “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ്. ട്രോഫിയുണ്ടോ ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല. നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്നത് ബിസിസിഐയുടെ നിലപാടാണ്. ഇതേക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ പറയാനാകില്ല,” മസുംദാർ മത്സരശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷവും സമാനമായ സംഭവത്തിന് ദുബായ് സാക്ഷ്യം വഹിച്ചിരുന്നു. പുരുഷ ഏഷ്യാ കപ്പിൽ കിരീടം നേടിയ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അന്ന് മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിച്ചിരുന്നില്ല. ഇതോടെ നഖ്വി ട്രോഫിയുമായി കടന്നുകളയുകയായിരുന്നു. ട്രോഫി പിന്നീട് ACC ഓഫീസിൽ സൂക്ഷിക്കുകയാണ്. ട്രോഫി ഇതുവരെ ഇന്ത്യൻ ടീമിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ല.
ട്രോഫിയില്ലാതെയാണ് കഴിഞ്ഞ വർഷം ഇന്ത്യൻ പുരുഷ ടീം വേദിയിൽ അപ്രതീക്ഷിതമായി ആഘോഷം നടത്തിയത്. ഇത്തവണ വനിതാ ടീമാകട്ടെ സമ്മാനദാന ചടങ്ങിനായി ഗ്രൗണ്ടിലേക്ക് തന്നെ തിരിച്ചെത്തിയില്ല. മത്സരത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ടീമിന്റെ ഇൻ-ഹൗസ് ബെസ്റ്റ് ഫീൽഡർ മെഡൽ നന്ദിനി ശർമയ്ക്ക് സമ്മാനിച്ചിരുന്നു. അതിനുശേഷവും ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയില്ല.
അതേസമയം റണ്ണേഴ്‌സ് അപ്പായ ശ്രീലങ്കൻ ടീമിന് നഖ്‌വിയിൽ നിന്ന് രണ്ടാം സ്ഥാനത്തിനുള്ള സമ്മാനത്തുകയുടെ ചെക്ക് ലഭിച്ചു. അതിന് മുമ്പായി ശ്രീലങ്ക ക്രിക്കറ്റ് ഇടക്കാല മേധാവി ഇറാൻ വിക്രമരത്‌നെയാണ് ടീമിലെ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മെഡലുകൾ സമ്മാനിച്ചത്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന് പുരസ്കാരം സമ്മാനിച്ചതിന് പിന്നാലെ നഖ്‌വി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷത്തെപ്പോലെ ട്രോഫി കൈയിൽ എടുത്തുകൊണ്ടല്ല അദ്ദേഹം വേദി വിട്ടത് എന്നതും ശ്രദ്ധേയമായി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് നടന്ന ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ ഏറെ വഷളായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മരവിച്ച സാഹചര്യത്തിലാണ് കായിക വേദികളിലും ചില നയതന്ത്രപരമായ അകലം പ്രകടമാകുന്നത്.
ഇതിന്റെ ഭാഗമായി ഏഷ്യൻ, ആഗോള ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യ-പാക്കിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടുമ്പോൾ താരങ്ങൾ തമ്മിൽ കൈകൊടുക്കാതിരിക്കുന്ന പ്രോട്ടോക്കോളും നിലവിലുണ്ട്. പുരുഷ താരങ്ങൾക്കു പിന്നാലെ വനിതാ ടീമുകളും ഇതേ നിലപാട് പിന്തുടരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ രണ്ടാം വർഷവും ഏഷ്യാ കപ്പ് ട്രോഫി സമ്മാനദാനം വിവാദമായത്.






