കൽപറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകൾ) തിരിച്ചിരുന്നെന്നും ഇതിൽ ഒന്നാം സോണിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനമെന്നും അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചിൽ പ്രധാനമായും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരിൽ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

















































