ആഗ്ര: ഭാര്യയുമായുള്ള തർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ പാലത്തിൽ നിന്ന് യമുനാ നദിയിലേക്ക് എറിഞ്ഞെന്നാരോപിച്ച് ആഗ്രയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14 വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ റിങ്കു എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നദിയിൽ വീണ കുഞ്ഞിനായി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.
ഭാര്യയെയും 11 മാസം പ്രായമുള്ള മകളെയും കൂട്ടി മോട്ടോർസൈക്കിളിലാണ് റിങ്കു പാലത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പാലത്തിൽവച്ച് ഭാര്യയുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവതിയെ നദിയിലേക്ക് എറിയാൻ ശ്രമിച്ചെന്നാണ് ആരോപണം. ഭർത്താവിന്റെ നീക്കം കണ്ട് ഭയന്ന് യുവതി നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് റിങ്കുവിനെ പിടികൂടിയ നാട്ടുകാർ ഇയാളെ മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് റിങ്കു 11 മാസം പ്രായമുള്ള മകളെ യമുനയിലേക്ക് എറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ യമുനയിൽ കുഞ്ഞിനായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംഭവം കുടുംബവഴക്കിനെ തുടർന്നുണ്ടായതാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. റിങ്കുവിനെ കസ്റ്റഡിയിലെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനവും തുടരുന്നു. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.




