കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്‌ലാം (26), മുക്സിദുൽ ഇസ്‌ലാം (33) രശ്മി കാത്തൂൻ (21) എന്നിവരെയാണ് പിടിയിലായത്.
പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് മൂവരേയും പിടികൂടിയത്. അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിൽ സൗത്ത് വാഴക്കുളം ഭാഗത്ത് വച്ചാണ് അന്വേഷണസംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അതേസമയം ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ചു സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകൾ. വന്ന് വിൽപന നടത്തി പിറ്റേദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഇവരിൽനിന്ന് ലഹരി മരുന്ന് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





