മഞ്ചേശ്വരം: മിയാപദവ് ബട്ടിപദവിൽ പട്ടാപ്പകൽ വെടിവയ്പ്പ്. കട ഉടമയായ ശുഹൈബ് മൊയ്ൻ ഷേഖിനെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആകാശത്തേക്ക് വെടിയുതിർത്ത് കടന്നുകളഞ്ഞു. ചാരനിറത്തിലുള്ള കാറിലെത്തിയ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കാപ്പ ചുമത്തപ്പെട്ടയാളാണെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു.
കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ശുഹൈബും മച്ചംപാടി സ്വദേശിയായ ഒരാളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗുണ്ടാസംഘം സ്ഥലത്തെത്തി ഭീഷണി മുഴക്കുകയും വെടിവയ്ക്കുകയും ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.




