ലഖ്നൗ: ഉത്തർപ്രദേശിൽ സുഹൃത്തിൽ നിന്ന് ഗർഭിണിയായ അവിവാഹിതയായ മകളെ അച്ഛന്‍ നദിയിൽ മുക്കിക്കൊന്നു. ആഗ്രയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 18 വയസ് മാത്രമുള്ള പെൺകുട്ടി സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി അടുപ്പത്തിലാവുകയും ഗർഭിണിയാവുകയും ചെയ്തു. പിന്നാലെ ജൂലൈ 31 ന് മകളെ ചികിത്സക്കെന്ന വ്യാജേന ആഗ്രയിലെത്തിച്ച് പിതാവ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 52കാരനായ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ ചമ്പൽ നദിയിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.
ആഗ്രയിൽ ബന്ധുവിന്റെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ മുക്കി കൊല്ലുകയായിരുന്നു. കൊലപാതകത്തിന് മുമ്പായി നദിക്കരയിൽ വച്ച് മകളോട് സ്വയം വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ പ്രതി ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി വിസമ്മതിച്ചതിനെതുടർന്ന് മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട പെൺകുട്ടി.
മകൾ ആഗ്രയിൽ വെച്ച് മരണപ്പെട്ടെന്നാണ് പ്രതി അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ഒറു അയൽവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാത വിവരം പുറത്തുവന്നത്. ആദ്യം ചോദ്യം ചെയ്യലിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടിയുടെ പിതാവ് ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. സംഭവത്തിന് പിന്നാലെ വെള്ളത്തിൽ കിടകുന്ന മകളുടെ മൃതദേഹത്തിന്റെ കാലിൽ പിടിച്ച് ക്ഷമ യാചിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അവിവാഹിതയായ മകൾ ഗർഭിണിയായാൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനം ഭയന്നാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രതിയുടെ വിശദീകരണം. പെൺകുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.






