കോട്ടയം: അയർക്കുന്നത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. കളനാശിനി കഴിച്ച് മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ (50) ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30നാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മയും മരണത്തിനു കീഴടങ്ങി. ജോസ്നയുടെ മൃതദേഹം ഇന്നുരാവിലെ പോസ്റ്റ്മോർട്ടം ചെയ്യും. ഇരുവരുടെയും സംസ്കാരം പിന്നീട്. അതേസമയം ജോബിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ഇളയ മകനും വിഷം ഉള്ളിൽചെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും കളനാശിനി കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഇവരുടെ സമീപത്തു നിന്നും കളനാശിനിയുടെ കുപ്പിയും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചമുതൽ കോതനല്ലൂർ സ്വദേശിയായ ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കാണുകയായിരുന്നു. പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എഐ വീഡിയോയിൽ ക്ലിക്ക് ചെയ്തു; വടകരയിൽ വയോധികന് നഷ്ടമായത് 1.37 കോടി രൂപ! സൈബർ തട്ടിപ്പ്


















































