തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ വേണ്ടിയാണ് ഇത്തവണ മന്ത്രിയായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കുറി മന്ത്രിയാകണമെന്ന് തനിക്ക് പ്രത്യേക ആഗ്രഹമുണ്ടായിരുന്നില്ലെന്നും, വളരെ ചെറിയ പ്രായത്തിൽ തന്നെ മന്ത്രിയായ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട്ടെ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബജറ്റിൽ ഹരിപ്പാട് മെഡിക്കൽ കോളജിനായി തുക നീക്കിവെച്ചതിനെ തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്. അടുത്ത വർഷം തന്നെ എംബിബിഎസ് പ്രവേശനം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഇതിനിടെയാണ് ഹരിപ്പാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ വേണ്ടിയാണ് ഇക്കുറി താൻ മന്ത്രിയായതെന്ന് രമേശ് ചെന്നിത്തല പൊതുവേദിയിൽ വ്യക്തമാക്കിയത്.
പത്ത് വർഷം മുമ്പ് കല്ലിടൽ വരെ നടന്ന ശേഷം നിലച്ചുപോയ ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ഇത്തവണ നടപ്പാക്കിയേ പിന്മാറൂ എന്ന നിലപാടിലാണ് ഹരിപ്പാട് എം.എൽ.എ കൂടിയായ ആഭ്യന്തരമന്ത്രി. ആഗസ്റ്റ് ഒന്നിന് ആരോഗ്യമന്ത്രി പദ്ധതി പ്രദേശം സന്ദർശിക്കും.
തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയെ മദർ ഹോസ്പിറ്റലാക്കി, വാടക കെട്ടിടത്തിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുകയും, അതിനൊപ്പം സ്ഥിരം കെട്ടിട നിർമ്മാണവും മറ്റ് അനുമതികളും പൂർത്തിയാക്കാനുമാണ് സർക്കാർ നീക്കം.
പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ സിപിഎം ജില്ലാ നേതൃത്വം എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളജ് പൂർണമായും സർക്കാർ മേഖലയിലായിരിക്കുമെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചതിന് പിന്നാലെ സിപിഎമ്മും എതിർപ്പ് അവസാനിപ്പിച്ച മട്ടിലാണ്.
മെഡിക്കൽ കോളജിനായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി കൊണ്ടുവന്ന പ്രമേയത്തെ സിപിഎം അംഗങ്ങളും പിന്തുണച്ചു. പദ്ധതിക്കെതിരായ പഴയ എതിർപ്പിന് മുൻമന്ത്രി ജി. സുധാകരനായിരുന്നു പ്രധാന കാരണമെന്നാണ് ഇപ്പോൾ പ്രാദേശിക പാർട്ടി നേതാക്കൾ ആരോപിക്കുന്നത്.

















































