തിരുവനന്തപുരം: കെഎസ്‌യു നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടിക്കാഴ്ചക്കായി ഇന്നലെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. കെ.എസ്.യു നേതാക്കൾ ഇന്നലെ തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇതുവരെ കൂടിക്കാഴ്ച സംബന്ധിച്ച് ഒരു മറുപടിയും ലഭ്യമായിട്ടില്ല.
കെ.എസ്.യു നേതൃത്വത്തിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, മുഖ്യമന്ത്രി ഇന്ന് ഉച്ചക്ക് ഔദ്യോഗിക പരിപാടികൾക്കായി കൊല്ലത്തേക്ക് തിരിക്കും. കെ.എസ്‍.യുവിന് എതിരായ പരിഹാസ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം പരിധിവിട്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നു. പാർട്ടി യോഗം ചേരുമ്പോൾ ഇക്കാര്യം ഉന്നയിക്കാൻ ആലോചിക്കുന്നതായും സൂചനയുണ്ട്. അതേസമയം, അലോഷ്യസ് സേവ്യർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു.
സമരത്തിനിടെ പൊലീസ് വാഹനത്തിൽ കയറി പ്രതിഷേധിക്കുന്ന ചിത്രത്തിൽ ‘നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നൽകിയത്. സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെ.എസ്.യു കമ്മിറ്റികൾ അല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് രാഷ്ട്രീയ പോരിലേക്ക് വഴിവെച്ചത്. പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ നേതാവായിരുന്നു എന്നായിരുന്നു കെ.എസ്.യുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.യു അക്കാലത്തെ ഭാരവാഹികളുടെ ഒപ്പ് സഹിതം മുഖ്യമന്ത്രിക്ക് കത്തും നൽകിയതാണ്.എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹാസം കലർന്ന രീതിയിൽ മറുപടി നൽകുകയായിരുന്നു.


















































