ടെൽ അവീവ്: ആവശ്യമുണ്ടെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക നീക്കം ആരംഭിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ്. “ഇതിനുമുമ്പത്തേക്കാൾ ശക്തമായി തിരിച്ചടിക്കും” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് കാറ്റ്സിന്റെ പ്രതികരണം. ഏപ്രിലിലെ വെടിനിർത്തലിനും ജൂണിൽ നടന്ന യുഎസ്- ഇറാൻ ധാരണയ്ക്കും പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ പൂർണ്ണയുദ്ധമെന്ന സ്ഥിതിയിലേക്കു വീണ്ടും എത്തിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
“വീണ്ടും പോരാട്ടം തുടങ്ങേണ്ടിവന്നാൽ സൈന്യം സജ്ജമാണ്. ആകാശമേധാവിത്വം വീണ്ടെടുക്കാനും ഇറാനിലെ ഭീഷണികളെ ഇല്ലാതാക്കാനും വീണ്ടും ആക്രമണം നടത്താൻ തയ്യാറാണ്. ആവശ്യമുണ്ടെങ്കിൽ മൂന്നാം തവണയും ആക്രമിക്കും,” എന്നാണ് ഒരു സൈനിക ചടങ്ങിൽ സംസാരിക്കവേ കാറ്റ്സ് പറഞ്ഞത്.
അതേ ചടങ്ങിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. ഇസ്രായേൽ മുമ്പ് നടത്തിയ രണ്ട് സൈനിക നീക്കങ്ങളാൽ ഇറാൻ ദുർബലമായെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. “ഇറാന്റെ അക്സിസ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും ദുർബലമാണ്. അതേസമയം, ഇസ്രായേൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്തമാണ്,” നെതന്യാഹു പറഞ്ഞു.
എന്നാൽ സംഘർഷം അവസാനിച്ചിട്ടില്ലെന്നതും അദ്ദേഹം അംഗീകരിച്ചു. “യമനിൽ നിന്ന് ഇറാൻ വരെ എവിടെയും എത്താൻ ഇസ്രായേൽ വ്യോമസേനയ്ക്ക് കഴിയും എന്ന് ഞങ്ങൾ തെളിയിച്ചു. എന്നാൽ ഈ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച വ്യോമാക്രമണത്തോടെയാണ് ഈ യുദ്ധം തുടങ്ങിയത്. ആ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവിനെയും നിരവധി ഉന്നത ഉദ്യോഗസ്ഥരെയും കൊല്ലപ്പെട്ടിരുന്നു. 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ സൈനിക നീക്കമായിരുന്നു ഇത്.

















































