ആലപ്പുഴ: വിഡി സതീശൻ സർക്കാരിനെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ. കയ്യിലുള്ള പാർട്ടി ഭാരവാഹിത്വം രാജി വച്ചിട്ട് വിമർശിക്കുന്നതാണ് ഉചിതമെന്ന് ബിപിൻ മാമ്മൻ പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ നൂറിനു മുകളിൽ കേസിൽ പ്രതികളായ ചെറുപ്പക്കാർ ഈ നാട്ടിലുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം പോലീസ് മർദ്ദനത്തിന് ഇരയായവർ ആയിരക്കണക്കിന് ഉണ്ട്. സാധാരണ പ്രവർത്തകരുടെ ചോരയുടെയും വിയർപ്പിന്റെയും വിലയറിയാത്തവർക്ക് മാത്രമേ ഭരണത്തിൽ കയറി രണ്ടാം മാസം ഈ നിലയിൽ പ്രതികരിക്കാൻ സാധിക്കൂവെന്നും ബിപിൻ മാമ്മൻ പ്രതികരിച്ചു. വി ഡി സതീശൻ സർക്കാർ യൂ ടേൺ സർക്കാരാണെന്ന് ജനം സംശയിച്ചാൽ കുറ്റ പറയാനാകില്ലെന്ന പി ജെ കുര്യൻറെ പരാമർശത്തിന് എതിരെയാണ് പ്രതികരണം.
കുറിപ്പിൻറെ പൂർണരൂപം
“കോൺഗ്രസിന്റെ അകത്തെ തർക്കത്തിൽ നാളിതുവരെ പരസ്യ പ്രതികരണം നടത്താത്ത ആളാണ് ഞാൻ. കഴിഞ്ഞ 10 വർഷത്തിനിടയിൽ നൂറിനു മുകളിൽ കേസിൽ പ്രതികളായ ചെറുപ്പക്കാർ ഈ നാട്ടിലുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം പോലീസ് മർദ്ദനത്തിന് ഇരയായവർ ആയിരക്കണക്കിന് ഉണ്ട്. അവരുടെ ചോരയുടെയും വിയർപ്പിന്റെയും ശാരീരിക ബുദ്ധിമുട്ടുകളുടെയും വിലയറിയാത്തവർക്ക് മാത്രമേ ഭരണത്തിൽ കയറി രണ്ടാം മാസം ഈ നിലയിൽ പ്രതികരിക്കാൻ സാധിക്കൂ…
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ എല്ലാ ഉന്നത സമിതികളിലും അംഗമായിരുന്നിട്ടും ഇങ്ങനെ പരസ്യമായി പറയാൻ വിശാല ജനാധിപത്യ സംസ്കാരത്തിന്റെ ആനുകൂല്യം ഈ പാർട്ടി എപ്പോഴും നൽകുന്നു എന്ന ന്യായം ഉണ്ടല്ലോ, അതുകൊണ്ട് കുഴപ്പമില്ല. എന്നിരുന്നാലും കയ്യിലുള്ള പാർട്ടി ഭാരവാഹിത്വം രാജി വച്ചിട്ട് പറയുന്നതാണ് ഉചിതം. അങ്ങനെയാകുമ്പോൾ പറയാൻ വേദിയില്ലാത്തതുകൊണ്ടാണ് പരസ്യ പ്രസ്താവന നടത്തുന്നത് എന്ന ന്യായം പറയാമല്ലോ”
അതേസമയം ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റാണെന്നായിരുന്നു പി ജെ കുര്യന്റെ പ്രതികരണം. ബന്ധു നിയമനത്തിൽ ഔചിത്യക്കുറവുണ്ട്. ഈ സർക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയത്. വാക്ക് പാലിക്കുന്ന സർക്കാരായിരിക്കും എന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. ചില കാര്യങ്ങളിൽ യൂ ടേൺ ആണോയെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ബന്ധു നിയമനമൊക്കെ നടക്കുമ്പോൾ ജനങ്ങൾ നെറ്റി ചുളിക്കുമെന്നാണ് പി ജെ കുര്യൻ പറഞ്ഞത്.


















































