നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അൻസിബ ഹസൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. അതിജീവിതയെ എന്തുകൊണ്ട് അമ്മയിൽ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചില്ലെന്ന് ശ്വേതാ മേനോനോട് അൻസിബ ചോദിച്ചിരുന്നു. പിന്നാലെയാണ്, അൻസിബയോട് ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
ശ്വേതയുമായുള്ള പ്രശ്‌നത്തിൽ അൻസിബയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മിയുടെ മറുചോദ്യങ്ങൾ. അതിജീവിത സംഘടനയിൽനിന്ന് പോയിട്ട് ഒൻപതുവർഷമായെന്ന് ഭാഗ്യലക്ഷ്മി ഓർമിപ്പിച്ചു. അന്നും അൻസിബ സംഘടനയിൽ ഉണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ‘പ്രിയപ്പെട്ട അൻസിബ, താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഞാൻ താങ്കളോടൊപ്പം തന്നെയാണ്. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്.
അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘടനയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്. ഞാൻ ഒരിക്കൽ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളൂ’, ഭാഗ്യലക്ഷ്മി പറഞ്ഞു. ‘പക്ഷേ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ വാചകം. ‘അതിജീവിതയെ എന്തുകൊണ്ട് തിരിച്ചുകൊണ്ടുവന്നില്ല?’. അതിപ്പോഴാണോ ഓർത്തത്. അവൾ ‘അമ്മ’യിൽനിന്ന് പോയിട്ട് ഒൻപതുവർഷമായി.
അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറിനിന്നത്. രാജിവെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെ കോടതിയിൽ അഭിനയിച്ചു’, അവർ കുറ്റപ്പെടുത്തി.
‘അന്നും അൻസിബ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ? എന്തേ ഈ ചോദ്യം ചോദിച്ചില്ല?. അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?. നീചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ, അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല, നിങ്ങൾ പൊട്ടിക്കരഞ്ഞു, കേസ് കൊടുത്തു. ഓർത്തുനോക്കൂ, അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം’, ഭാഗ്യലക്ഷ്മി ചോദിച്ചു.


















































