ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ ഇന്ത്യൻ പ്രതിനിധിസംഘം എത്തിയതിന് നന്ദി അറിയിച്ച് ഇറാൻ. ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ദീർഘകാല സൗഹൃദത്തിന്റെയും പ്രതീകമാണെന്ന് ടെഹ്റാനിലെ ഇറാൻ എംബസി വ്യക്തമാക്കി. ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്.
ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അത്താ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, വിവിധ സർക്കാർ പ്രതിനിധികൾ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, വിവിധ മതവിഭാഗങ്ങളിലെ നേതാക്കൾ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വെള്ളിയാഴ്ച ടെഹ്റാനിലെത്തി ഖമനേയിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.
ഖമനേയിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ഇറാൻ ജനതയോട് ഇന്ത്യ പ്രകടിപ്പിച്ച ഐക്യദാർഢ്യവും പിന്തുണയും ഏറെ വിലമതിക്കുന്നതാണെന്ന് എംബസി അറിയിച്ചു.
‘ഇറാനിലെ രക്തസാക്ഷിത്വം വരിച്ച നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമനേയിയുടെ വിലാപയാത്രയിൽ പങ്കെടുത്തതിനും ആദരാഞ്ജലികൾ അർപ്പിച്ചതിനും ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും, പ്രത്യേകിച്ച് ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും വേണ്ടി പങ്കെടുത്ത ഔദ്യോഗിക പ്രതിനിധി സംഘത്തോടും ഹൃദയംഗമമായ നന്ദിയും ആത്മാർത്ഥമായ അഭിനന്ദനവും അറിയിക്കുന്നു.’
ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ, പാർലമെന്റ് അംഗങ്ങൾ, പണ്ഡിതർ, വിവിധ മതസമുദായങ്ങളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും എംബസി വിലയിരുത്തി.
‘ദേശീയ ദുഃഖാചരണത്തിന്റെ ഈ വേളയിൽ ഇറാനിലെ ജനങ്ങളോടുള്ള പരസ്പര ബഹുമാനത്തിന്റെയും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രകടനമായി ഇത് നിലകൊള്ളുന്നു.’
ഇന്ത്യയുടെ ഈ പിന്തുണ ഇറാൻ ജനത എന്നും ഓർക്കുമെന്നും, ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇത് സഹായിക്കുമെന്നും എംബസി വ്യക്തമാക്കി.
‘സൗഹൃദത്തിന്റെയും അനുകമ്പയുടെയും ആത്മാർത്ഥമായ ബഹുമാനത്തിന്റെയും ഈ അടയാളം ഇറാനിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഇറാനും ഇന്ത്യയും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന്റെ വിലയേറിയ തെളിവായി ഇതിനെ കാണുന്നു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട അടിത്തറയായും ഇതിനെ കണക്കാക്കുന്നു. ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും ഈ ദുഃഖസമയത്ത് സഹതാപം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും വിശിഷ്ട വ്യക്തിത്വങ്ങൾക്കും മാന്യരായ ഇന്ത്യൻ ജനതയ്ക്കും ഇറാൻ എംബസി ഒരിക്കൽ കൂടി ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു.’
അതേസമയം, യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഖമനേയിയുടെ വിലാപയാത്ര ടെഹ്റാനിൽ തുടരുകയാണ്. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 10 മുതൽ 12 മണിക്കൂർ വരെ നീളുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജന പങ്കാളിത്തമുള്ള ചടങ്ങുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പതാകകളും ബാനറുകളുമായി ജനങ്ങൾ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ തടിച്ചുകൂടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരവധി റോഡുകളും വ്യോമപാതകളും താൽക്കാലികമായി അടച്ചിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച ദുഃഖാചരണ പരിപാടികൾ വ്യാഴാഴ്ച സമാപിക്കും. അന്ന് ഖമനേയിയുടെ ജന്മനാടായ മഷ്ഹാദിലെ ഇമാം റസാ വിശുദ്ധകേന്ദ്രത്തിൽ മൃതദേഹം കബറടക്കും.



















































