ഇസ്ലാമാബാദ്: പാകിസ്താൻ ഇന്ത്യക്കുനേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികതാവളങ്ങൾ തകർക്കപ്പെട്ടു എന്ന അവകാശവാദവുമായി പാക് സൈന്യം. ഈ അവകാശവാദം തെറ്റാണെന്നും, തകർക്കപ്പെട്ടതായി പാക് സൈനിക ഉദ്യോഗസ്ഥൻ പറയുന്ന വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ, വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന തരത്തിൽ വലിയ വിമർശനമാണ് പാക് സൈന്യം ഏറ്റുവാങ്ങുന്നത്. ഇന്ത്യയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്ന പാക് സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുനീബ് സമാലിന്റെ അവകാശവാദമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ രജൗരി, മാമുൻ എന്നീ വ്യോമതാവളങ്ങൾ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇന്ത്യയിൽ അത്തരത്തിൽ രണ്ട് വ്യോമതാവളങ്ങൾ നിലവിലില്ല എന്നതാണ് വസ്തുത. ജമ്മു കശ്മീരിലെ ഒരു ജില്ലയാണ് രജൗരി, അവിടെ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനക്ഷമമായ വ്യോമതാവളങ്ങളൊന്നുമില്ല. പഞ്ചാബിലെ പത്താൻകോട്ടിനടുത്തുള്ള ഒരു സൈനിക കന്റോൺമെന്റ് ഏരിയയാണ് മാമൂൺ. അവിടെയും വ്യോമതാവളമില്ല.
പിന്നാലെ, നിലവിലില്ലാത്ത സൈനിക താവളങ്ങളെക്കുറിച്ചുള്ള പാക് ഉദ്യോഗസ്ഥന്റെ വീമ്പുപറച്ചിലിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘പുരാവസ്തു ഗവേഷകർ, ഭൂപട നിർമ്മാതാക്കൾ, ഗൂഗിൾ മാപ്സ്, ഇന്ത്യൻ വ്യോമസേന എന്നിവർ ചേർന്ന് ഇതിഹാസതുല്യമായ ‘രജൗരി, മാമൂൺ വ്യോമതാവളങ്ങൾ’ കണ്ടെത്താൻ സംയുക്ത ദൗത്യം ആരംഭിച്ചിട്ടുണ്ട്. ആർക്കെങ്കിലും ഇതിന്റെ ലൊക്കേഷൻ അറിയാമെങ്കിൽ ദയവായി അധികൃതരെ അറിയിക്കുക.’ എന്ന് ഒരാൾ ‘എക്‌സി’ൽ കുറിച്ചു. മറ്റൊരാൾ കുറിച്ചു, ‘ഫത്താ-1 രജൗരി, മാമൂൺ വ്യോമതാവളങ്ങളെ പാകിസ്താൻ തകർത്തത് എത്ര മാരകമായാണ് എന്നറിയാമോ, അവ ഉണ്ടായിരുന്നു എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി! അടുത്ത ലക്ഷ്യം അറ്റ്‌ലാന്റിസ് ആണോ?’ എന്നിങ്ങനെയാമ് പരിഹാസം.
















































