വാഷിങ്ടൻ: കഴിഞ്ഞദിവസം ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ച് സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിമാനത്തിന്റെ സീലിങ്ങിൽ നിന്ന് എന്തോ ദ്രാവകം തന്റെ തലയിലേക്കും വസ്ത്രങ്ങളിലേക്കും നിർത്താതെ ഒഴുകുകയായിരുന്നുവെന്ന് 39കാരനായ കെവിൻ ഗ്ലോവർ സമൂഹമാധ്യമതത്തിലൂടെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
‘എന്റെ തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു. മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായി. പല യാത്രക്കാരും ഇത് വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു, വെള്ളം വീഴാൻ തുടങ്ങിയപ്പോൾ സഹായത്തിനായി കോൾ ബട്ടൻ അമർത്തിയെങ്കിലും ടേക്ക് ഓഫ് കഴിഞ്ഞ് ഏറെ നേരത്തിനു ശേഷമാണ് വിമാനത്തിലെ ജീവനക്കാർ എത്തിയത്. അവിടെ നിന്ന് സീറ്റ് മാറ്റി നൽകുന്നതിനു പകരം കുറച്ചു പേപ്പർ ടവലുകൾ നൽകുക മാത്രമാണ് അവർ ചെയ്തത്. പിന്നീട് സീലിങ്ങിലെ വിടവുകളിൽ ടിഷ്യൂ പേപ്പറുകൾ തിരുകി കയറ്റി ചോർച്ച തടയാൻ ജീവനക്കാർ ശ്രമിച്ചു.- കെവിൻ വെളിപ്പെടുത്തി.
അതേസമയം സംഭവം വിവാദമായതോടെ യുണൈറ്റഡ് എയർലൈൻസ് അധികൃതർ കെവിനെ ബന്ധപ്പെടുകയും ടിക്കറ്റ് തുകയുടെ ഭാഗികമായ റീഫണ്ട് (167 ഡോളർ) അല്ലെങ്കിൽ ഫ്ലൈറ്റ് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചു. യാത്രയുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും മതിയായ നഷ്ടപരിഹാരം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. അതുപോലെ വിമാനത്തിലെ സാങ്കേതിക തകരാറുകളും യാത്രക്കാരോടുള്ള ജീവനക്കാരുടെ മനോഭാവവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ഈ സംഭവത്തോടെ.
View this post on Instagram

















































