നാഗപട്ടണം: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആത്മീയ യാത്രകളിലൂടെ വാർത്തകളിൽ നിറയുന്ന തമിഴ് സൂപ്പർ താരം വിജയ്‌യെ കാണാൻ വേളാങ്കണ്ണി പള്ളിയിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകർ. ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ തന്നെ ആരാധകർ പള്ളി പരിസരത്ത് എത്തിയിരുന്നു.
എന്നാൽ ആരാധകരെ നിരാശപ്പെടുത്തി താരം എത്തിയില്ല. എന്നാൽ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പള്ളിയിലെ വിശുദ്ധ കുർബാനയും പ്രാർത്ഥനാ ചടങ്ങുകളും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. പുലർച്ചെ 5 മണിയോടെ പള്ളിയുടെ വാതിലുകൾ തുറന്നപ്പോൾ അകത്തേക്ക് ഇരച്ചുകയറിയ ആരാധകർ ബലിപീഠത്തിന് മുന്നിൽ നിന്ന് ‘ടി.വി.കെ, ടി.വി.കെ’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു.
പള്ളിക്കകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിരോധനമുണ്ടായിട്ടും പലരും മൊബൈൽ കാമറകൾ ഓൺ ചെയ്താണ് ബഹളം വെച്ചത്. ഇതോടെ നിശ്ചയിച്ചിരുന്ന കുർബാന വൈകുകയും വിശ്വാസികൾ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവിൽ വൈദികർ ഇടപെട്ട് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് പ്രാർത്ഥനാ ചടങ്ങുകൾ തുടരാനായത്.
വേളാങ്കണ്ണി മാതാ പള്ളിയിലും നാഗൂർ ദർഗയിലും വിജയ് സന്ദർശനം നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകർ ഒഴുകിയെത്തിയത്.























































