കൊച്ചി: അഞ്ചുമാസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മലയാളത്തിലെ പ്രമുഖ സംവിധായകനെതിരായ ലൈംഗികാതിക്രമ കേസിലെ അതിജീവിത മനസ് തുറന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും സങ്കീർണ്ണവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് പരാതിക്കാരിയായ യുവനടി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഒരു ഘട്ടത്തിൽ എല്ലാം അവസാനിച്ചുവെന്നും ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകില്ലെന്നാണ് കരുതിയതെന്നും അവർ കുറിച്ചു.
പൂർണമായും തകർന്നുപോയ അവസ്ഥയിലൂടെയായിരുന്നു കടന്നുപോയതെന്ന് പറഞ്ഞ നടി, ഒരിക്കലും പ്രതീക്ഷിക്കാത്ത പോരാട്ടമായിരുന്നു അതെന്നും വ്യക്തമാക്കി. ഉറക്കമില്ലാത്ത രാത്രികളും കടുത്ത ഉത്കണ്ഠയും ജനക്കൂട്ടത്തിലേക്ക് ഇറങ്ങാനുള്ള ഭയവും തന്നെ വേട്ടയാടിയതായി അവർ പറയുന്നു. കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് 10 കിലോയോളം ശരീരഭാരം വർധിച്ചെന്നും, ഒരുകാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽപ്പോലും താത്പര്യം നഷ്ടമായെന്നും അവർ വെളിപ്പെടുത്തി.
‘ചില അവസരങ്ങളിൽ എനിക്ക് കരച്ചിൽ നിർത്താൻ ആയില്ല. കണ്ണീരിലാഴ്ന്ന് കിടക്കുമ്പോഴും ഉറക്കെ കരയുമ്പോഴും അതിജീവനത്തിൽ വിശ്വസിക്കുക എന്ന ചിന്തയാണ് കരുത്തായത്. ഈ യാത്ര എന്നെ കൂടുതൽ ശക്തയാക്കാനുള്ളതാണെന്ന് മനസിലാക്കി സാഹചര്യങ്ങൾക്ക് കീഴടങ്ങി. ജീവിതത്തിൽ ആദ്യമായി മറ്റുള്ളവരോട് സഹായം ചോദിക്കാൻ തയ്യാറായി. വീണുപോയ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർ താങ്ങായി നിന്നു. കുടുംബവും സുഹൃത്തുക്കളും അപ്രതീക്ഷിതമായി കടന്നുവന്ന ചില നല്ല മനുഷ്യരും പിന്തുണ നൽകി’, നടി കുറിച്ചു.
ഇപ്പോൾ പഴയതിനെക്കാൾ കൂടുതൽ കരുത്തോടെയും പ്രതീക്ഷയോടെയും ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയ അവർ, പ്രയാസകാലത്ത് വിളിച്ചും സന്ദേശങ്ങൾ അയച്ചും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു. അതേസമയം, മാനസികമായി സ്വയം സുഖപ്പെടുത്തുന്നതിനായി ഫോണിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും പൂർണമായി മാറിനിന്നതിനാൽ പലരുടെയും കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും അതിൽ ക്ഷമ ചോദിക്കുന്നതായും അവർ കുറിച്ചു.
തന്റെ ജീവിതത്തിലെ ഈ കഠിനഘട്ടത്തിൽ ഒപ്പമുണ്ടായവർക്കും കൂടെയില്ലാതിരുന്നവർക്കും ഒരുപോലെ നന്ദി അറിയിച്ച അതിജീവിത, ഓരോ അനുഭവവും തന്നെ കൂടുതൽ ശക്തയാക്കിയെന്ന് പറഞ്ഞു. ഇനിയുള്ള പോരാട്ടങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടില്ലെന്നും, കൂടുതൽ ആത്മവിശ്വാസത്തോടെയും കരുത്തോടെയും മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും, ഇതിനിടെയാണ് സംവിധായകന്റെ പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിക്കപ്പെട്ടത്.
അതേസമയം, ഇതേ സംവിധായകനെതിരെ സമാന ആരോപണവുമായി നേരത്തെ ഒരു ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. എന്നാൽ, കേസെടുക്കാനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞെന്ന കാരണത്താൽ ആ പരാതിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു.
















































